തിരുവനന്തപുരം: വിദ്വേഷപ്രസംഗ കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജിനെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. രാവിലെ ഏഴുമണിക്കാണ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ പി സി ജോര്‍ജിനെ ഹാജരാക്കുക. കൊച്ചിയില്‍ ഇന്നലെ അറസ്റ്റിലായ പി സി ജോര്‍ജിനെ അര്‍ധരാത്രിയോടെയാണ് തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെത്തിച്ചത്.
എആര്‍ ക്യാമ്പിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ജോര്‍ജ് എത്തിയ വാഹനത്തിന് നേരെ പൂക്കളെറിഞ്ഞ് മുദ്രാവാക്യം വിളിയുമായാണ് ബിജെപി പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥരും പ്രദേശത്തുണ്ട്. വാഹനവ്യൂഹം കടന്നു വരുന്ന വഴിക്ക് തന്നെ പി സി ജോര്‍ജിന് ആവശ്യമായ മരുന്നുകളും മറ്റും മകന്‍ ഷോണ്‍ ജോര്‍ജ് നല്‍കിയിരുന്നു.
അതേസമയം പി സി ജോര്‍ജിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവിനെതിരെയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. തനിക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഹര്‍ജിയില്‍ പി സി ജോര്‍ജ് പറയുന്നു.
പി സി ജോർജിന്റെ ജാമ്യഹർജി കേൾക്കാനായി പ്രത്യേക സിറ്റിങ് നടത്താനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. രാവിലെ ഒമ്പത് മണിക്ക് പ്രത്യേക സിറ്റിങ് നടത്താനായിരുന്നു ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ച് തീരുമാനിച്ചത്. എന്നാൽ സാധാരണ സമയക്രമത്തിൽ തന്നെ ഹർജി പരിഗണിക്കുമെന്നാണ് കോടതി പിന്നീട് വ്യക്തമാക്കിയിട്ടുള്ളത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ