ആക്രമണത്തിന്റെ ഓരോ സീനിന്റെയും വിവരണം ഫോണില്‍; ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്ന് ക്രൈംബ്രാഞ്ച്; ഇന്ന് കുറ്റപത്രമില്ല

അന്വേഷണം പൂർത്തിയാക്കാൻ സാവകാശം തേടി ഹൈക്കോടതിയെ സമീപിച്ച കാര്യം ക്രൈംബ്രാഞ്ച് നാളെ വിചാരണക്കോടതിയെ അറിയിക്കും
ദിലീപ് / ഫയല്‍
ദിലീപ് / ഫയല്‍

കൊച്ചി: ഓടുന്ന വാഹനത്തില്‍ വെച്ച് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്ന് ക്രൈംബ്രാഞ്ച്. ദൃശ്യങ്ങളുടെ ഒറിജിനലോ, പകര്‍പ്പോ ദിലീപിന്റെ കൈവശമുണ്ട്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ മൊബൈല്‍ഫോണുകളുടെ സൈബര്‍ പരിശോധനയിലാണ് ഇതിനുള്ള തെളിവ് കിട്ടിയത്. ഈ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെടുത്തതായും അന്വേഷണസംഘം വ്യക്തമാക്കുന്നു. 

മെമ്മറി കാര്‍ഡിന്റെ ഒറിജിനലോ, കോപ്പിയോ ദിലീപിന്റെ കൈവശവും ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഓരോ സീനിന്റെയും കൃത്യമായുള്ള വിവരണം ഫോണില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.  ദൃശ്യങ്ങള്‍ കൈവശമില്ലാത്ത ഒരാള്‍ക്ക് ഇതു സാധിക്കില്ല. അഭിഭാഷകരുടെ ഓഫീസില്‍ നിന്ന് ഫോട്ടോകള്‍ കണ്ട് രേഖപ്പെടുത്തിയെന്നാണ് ചോദ്യംചെയ്യലില്‍ അനൂപ് പറഞ്ഞത്. 

ഇത് കളവാണെന്നും കൂടുതല്‍ അന്വേഷണം വേണമെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ കൈവശമുണ്ടായിരുന്ന ടാബില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യമുണ്ട്. ഇത് ശരത് ദിലീപിന് കൈമാറി. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ സാന്നിധ്യത്തില്‍ ദിലീപും കൂട്ടാളികളും ദൃശ്യങ്ങള്‍ കണ്ടതായും ക്രൈംബ്രാഞ്ച് പറയുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയപരിധി കഴിയാറായിട്ടും ക്രൈംബ്രാഞ്ച് ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കില്ല. അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന ഹർജി ഹൈക്കോടതി പരിഗണിച്ചശേഷം തുടർനടപടി സ്വീകരിക്കാനാണ് തീരുമാനം. അന്വേഷണം പൂർത്തിയാക്കാൻ ഇനിയും മൂന്നു മാസം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണവും പൂർത്തിയാക്കി അന്തിമ റിപ്പോർട്ട്‌ മെയ് 31ന് വിചാരണാക്കോടതിയിൽ സമർപ്പിക്കണം എന്നായിരുന്നു ഹൈക്കോടതി കർശന നിർദേശം നൽകിയിരുന്നത്. 

അന്വേഷണം പൂർത്തിയാക്കാൻ സാവകാശം തേടി ഹൈക്കോടതിയെ സമീപിച്ച കാര്യം ക്രൈംബ്രാഞ്ച് നാളെ വിചാരണക്കോടതിയെ അറിയിക്കും. പുതിയ നിർണായക തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം സാവകാശം തേടി ഹൈക്കോടതിയെ സമീപിച്ചതായാണ് ക്രൈംബ്രാഞ്ച് അറിയിക്കുക. അതേസമയം  ക്രൈംബ്രാഞ്ച് നൽകിയ പുതിയ ഹർജി ഹൈക്കോടതി എന്ന് പരിഗണിക്കുമെന്ന് വ്യക്തമായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com