പഠിപ്പിച്ച അധ്യാപികയെ കഴുത്തറുത്ത് കൊന്ന കേസ്: രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം

പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയെ കഴുത്തറുത്ത് കൊന്ന കേസില്‍ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസര്‍കോട്: പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയെ കഴുത്തറുത്ത് കൊന്ന കേസില്‍ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ. അള്ളറാട് വീട്ടില്‍ അരുണ്‍, പുതിയവീട്ടില്‍ വിശാഖ് എന്നിവര്‍ കുറ്റക്കാരെന്ന് തിങ്കളാഴ്ച കാസര്‍കോട് ജില്ലാ കോടതി കണ്ടെത്തിയിരുന്നു. കേസില്‍ ഒന്നും മൂന്നും പ്രതികളാണ് വിശാഖും അരുണും.

2017 നവംബര്‍ 13 നാണ് പുലിയന്നൂരിലെ റിട്ട അധ്യാപിക പി വി ജാനകി കൊല്ലപ്പെട്ടത്. സംഭവം നടന്ന് നാലര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. ജാനകി ടീച്ചര്‍ പഠിപ്പിച്ച മൂന്ന് വിദ്യാര്‍ഥികളാണ് പ്രതികള്‍. ഇതില്‍ രണ്ടാം പ്രതി റിനീഷിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു. പ്രതികള്‍ക്ക് പരാമവധി ശിക്ഷ വിധിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. വിവിധ വകുപ്പുകളിലായി 17 വര്‍ഷം തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.

സ്വര്‍ണ്ണവും പണവും അപഹരിക്കാന്‍ മൂന്നംഗ സംഘം ജാനകിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. മുഖംമൂടി ധരിച്ച് കവര്‍ച്ചക്കെത്തിയ സംഘം ജാനകിയെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കെ. കൃഷ്ണനെ ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. 17 പവന്‍ സ്വര്‍ണ്ണവും 92,000 രൂപയും വീട്ടില്‍ നിന്നും മോഷ്ടിച്ചു. 

അന്വേഷണത്തിനൊടുവില്‍ പ്രദേശവാസികളായ റെനീഷ്, അരുണ്‍, വൈശാഖ് എന്നിവരെ പൊലീസ് പിടികൂടി. ഒന്നാം പ്രതി വൈശാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ സ്വര്‍ണ്ണം വില്‍പ്പന നടത്തിയതിന്റെ ബില്‍ ആണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. അങ്ങനെയാണ് അന്വേഷണ സംഘം പ്രതികളിലേക്ക് എത്തിയത്. കൃഷ്ണന്റെ കൈകള്‍ കെട്ടാന്‍ ഉപയോഗിച്ച ട്രാക്ക് സ്യൂട്ടില്‍ നിന്ന് ലഭിച്ച ഡിഎന്‍എ ഫലവും സഹായകരമായി. 2019 ഡിസംബറില്‍ തന്നെ വിചാരണ പൂര്‍ത്തിയായിരുന്നെങ്കിലും ജഡ്ജിമാര്‍ മാറിയതും കോവിഡ് പ്രതിസന്ധിയും കാരണം വിധി പറയല്‍ വൈകുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com