തേയിലത്തോട്ടത്തിൽ 15കാരി ബലാത്സംഗത്തിന് ഇരയായ സംഭവം; തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട രണ്ട് പേർ കൂടി പിടിയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st May 2022 10:16 AM |
Last Updated: 31st May 2022 10:16 AM | A+A A- |

പ്രതീകാത്മക ചിത്രം
തൊടുപുഴ: പൂപ്പാറയിൽ ഇതര സംസ്ഥാനക്കാരിയായ 15 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ കൂടി പിടിയിൽ. സംഭവത്തിന് ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടവരെയാണ് ശാന്തൻപാറ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പൂപ്പാറ സ്വദേശികളാണ് ഇരുവരും. ഞായറാഴ്ച വൈകീട്ട് സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ എത്തിയപ്പോഴാണ് പ്രതികൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്
കേസിൽ നാല് പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൂപ്പാറ സ്വദേശികളായ സാമുവൽ, അരവിന്ദ് കുമാർ, പ്രായപൂർത്തിയാകാത്ത രണ്ട് പേർ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ നാലുപേരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പശ്ചിമ ബംഗാൾ സ്വദേശിയാണ് പെൺകുട്ടി. രാജാക്കാട് ഖജനാപ്പാറയിൽ തോട്ടം തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കൾ. ബംഗാൾ സ്വദേശിയായ ആൺ സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയിലാണ് പെൺകുട്ടി പൂപ്പാറയിലെത്തിയത്. ഇവിടുത്തെ ബെവ്കോ ഔട്ട് ലെറ്റിൽ നിന്നു സുഹൃത്ത് മദ്യം വാങ്ങി.
തുടർന്ന് ഇരുവരും എസ്റ്റേറ്റ് - പൂപ്പാറ റൂട്ടിലുള്ള തേയിലത്തോട്ടത്തിലെത്തി. ഇവിടെ ഇരിക്കുമ്പോഴാണ് പൂപ്പാറ സ്വദേശികളായ അഞ്ച് പേർ ഇവരുടെ അടുത്തെത്തിയത്. ഇവർ സുഹൃത്തിനെ മർദ്ദിച്ച ശേഷമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
15കാരി ബഹളം വച്ചതോടെ അതുവഴി പോയ നാട്ടുകാരിൽ ചിലരെത്തി. ഇതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി.
പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയയാക്കി. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംഭവ സ്‌ഥലത്ത് ഇടുക്കി എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
ഈ വാർത്ത കൂടി വായിക്കാം
ദിലീപിന്റെ ജാമ്യം റാദ്ദാക്കണം, അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം; നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ