'സഖാക്കള്‍ക്ക് വില്‍പ്പനയ്ക്ക് വെയ്ക്കാന്‍ സര്‍ക്കാര്‍ ജോലി കാലിചന്തയിലെ ലേലം വിളിയല്ല'; കെ സുധാകരന്‍

നോക്കുകുത്തിയായ പിഎസ്‌സിയെ പിരിച്ചുവിടുന്നതാണ് നല്ലത്
കെ സുധാകരന്‍ / ഫയല്‍
കെ സുധാകരന്‍ / ഫയല്‍


തിരുവനന്തപുരം: സഖാക്കള്‍ക്ക് വില്‍പ്പനയ്ക്ക് വെയ്ക്കാന്‍ സര്‍ക്കാര്‍ ജോലി കാലിചന്തയിലെ ലേലം വിളിയല്ലെന്ന് സിപിഎം മറക്കരുതെന്ന് കെപിസി പ്രസിഡന്റ് കെ സുധാകരന്‍. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെ അവഹേളിക്കുകയാണ് സിപ. സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സിഎമ്മിന്റെ ശുപാര്‍ശ വേണമെന്നത് അപമാനമാണ്. തിരുവനന്തപുരം കോര്‍പറേഷനിലെ താല്‍കാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് പട്ടിക ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയര്‍ ആര്യാ രാജേന്ദ്രന്‍ നല്‍കിയ കത്ത് പുറത്തുവന്നതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ചട്ടങ്ങളും നിയമങ്ങളും മറികടന്ന് താല്‍ക്കാലിക നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറിയുടെ മുന്‍ഗണനാ പട്ടിക ചോദിച്ച തിരുവനന്തപുരം മേയറുടെ നടപടി നിയമവിരുദ്ധമാണ്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയറെ പുറത്താക്കി നിയമനടപടി സ്വീകരിക്കണം. ഒരു സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നവുമായി ലക്ഷകണക്കിന് ചെറുപ്പക്കാര്‍ കാത്തിരിക്കുമ്പോള്‍ സഖാക്കള്‍ക്കായി തൊഴില്‍ ദാനം സംഘടിപ്പിക്കുകയാണ് സിപിഎമ്മും അവരുടെ കളിപ്പാവയായ മേയറും.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സി.പി.എമ്മിന്റെ ഭരണകാലയളവില്‍ നടത്തിയ എല്ലാ നിയമനങ്ങളിലും അന്വേഷണം ആവശ്യമാണ്. നോക്കുകുത്തിയായ പിഎസ്‌സിയെ പിരിച്ചുവിടുന്നതാണ് നല്ലത്. ചെറുപ്പക്കാരുടെ മാനത്തിനാണ് മേയറും സിപിഎമ്മും വിലയിട്ടത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പ്രഖ്യാപിത നയം സഖാക്കള്‍ക്ക് ക്രമവിരുദ്ധ നിയമനം നല്‍കുകയെന്നതാണ്. ഇതിലൂടെ പാര്‍ട്ടി ഫണ്ട് സമാഹരണമാണ് ലക്ഷ്യം.

ലവലേശം ഉളുപ്പില്ലാതെയും പൊതുജനത്തെ വെല്ലുവിളിച്ചും വഞ്ചിച്ചുമാണ് സിപിഎം അഴിമതിയും പിന്‍വാതില്‍ നിയമനവും യഥേഷ്ടം നടത്തുന്നത്. സര്‍വകലാശാലകളെ ഒരുവഴിക്കാക്കിയ ശേഷമാണ് ഇതരവകുപ്പുകളിലേക്കും ഇഷ്ടക്കാരെ നിയമിക്കാനുള്ള ശ്രമം. യുവാക്കളെ വഞ്ചിക്കുന്ന സര്‍ക്കാരിന്റെയും മേയറുടെയും നയങ്ങള്‍ക്ക് മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കേണ്ട ഗതികേടാണ് ഇടതു യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക്.

തൊഴിലില്ലായ്മക്കെതിരെ ഡല്‍ഹിയില്‍ ഉള്‍പ്പെടെ സമരം സംഘടിപ്പിക്കുന്ന ഇടത് യുവജന വിപ്ലവ സിംഹങ്ങള്‍ കേരളത്തില്‍ പിന്‍വാതില്‍ നിയമനപട്ടിക തയാറാക്കുന്ന തിരക്കിലാണ്. സിപിഎമ്മിന്റെ ജീര്‍ണ്ണതയിലും മുല്യച്യുതിയിലും പ്രതികരണ ശേഷി നിര്‍വീര്യമായ യുവനിരയാണ് ഇപ്പോള്‍ ഇടതുപക്ഷത്തുള്ളതെന്നും സുധാകരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com