തിരുവനന്തപുരം; നിയമന കത്ത് വിവാദത്തിൽ തിരുവന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ ഇന്ന് ഗവർണർക്ക് പരാതി നൽകും. മേയർ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും നഗരസഭയിലെ കരാർ നിയമനങ്ങളിൽ അന്വേഷണം വേണമെന്നുമാണ് ബിജെപിയുടെ ആവശ്യം. 35 ബിജെപി കൗൺസിലർമാർ ഇന്ന് 12 മണിയോടെയാവും ഗവർണറെ നേരിട്ടു കണ്ട് പരാതി നൽകുക. സംഭവം വിവാദമായതിനു പിന്നാലെ പുറത്തുവന്ന കത്ത് തന്റേതല്ല എന്ന് ആര്യ രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു. എന്നാൽ മേയറുടെ കത്ത് തന്നെയാണ് പുറത്ത് വന്നതെന്നാണ് ബിജെപിയുടെ നിലപാട്.
കരാര്‍ നിയമനത്തിന് പാര്‍ട്ടി മുൻഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ച കത്താണ് വിവാദത്തിലായത്. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔഗ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്. കോർപറേഷന് കീഴിലെ അർബൻ പ്രൈമറി ഹെൽത്ത് സെൻ്ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും ഉദ്യോഗാർത്ഥികളുടെ മുൻഗണന പട്ടിക നല്‍കണമെന്നും അറിയിച്ചു കൊണ്ടാണ് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്.
മേയര്‍ ആര്യാ രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ക്ലിഫ് ഹൗസില്‍ എത്തിയാണ് ആര്യാ രാജേന്ദ്രന്‍ പരാതി നല്‍കിയത്. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി നേതൃത്വത്തിന് വിശദീകരണം നല്‍കിയതിന് ശേഷമാണ് മേയര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒരുമണിക്കൂറോളം മേയര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, മേയര്‍ ആര്യാ രാജേന്ദ്രനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ ബുധനാഴ്ചയോടെ ന്യൂനമർദം; ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ