കൊച്ചി: ഹോട്ടലുകൾ ഉൾപ്പെടെ വാണിജ്യ സ്ഥാപനങ്ങൾ മാലിന്യവും പ്ലാസ്റ്റിക്കും കാനകളിലും കനാലുകളിലും തള്ളുന്നതിൽ കടുത്ത രോഷം പ്രകടിപ്പിച്ച് ഹൈക്കോടതി. ഹോട്ടലുകാർക്ക് ഇതിന് എവിടെ നിന്നു ധൈര്യം കിട്ടി, എന്തു നടപടി എടുത്തു എന്നും കോടതി ചോദിച്ചു. കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
നഗരത്തിലെ കാനകളിലും കനാലുകളിലും പ്ലാസ്റ്റിക്കും മാലിന്യവും എറിയുന്നത് കോടതി ഉത്തരവിന്റെ ലംഘനമായി കണക്കാക്കി നിയമ നടപടി എടുക്കുമെന്ന് കോടതി താക്കീതുനൽകി. ജനങ്ങളും വാണിജ്യ സ്ഥാപനങ്ങളും ഇതിനു മുതിർന്നാൽ സിവിൽ, ക്രിമിനൽ നടപടികൾ എടുക്കുമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. ഇക്കാര്യത്തിൽ ജനങ്ങൾക്ക് അറിയിപ്പ് നൽകാൻ കോർപറേഷനും കലക്ടർക്കും കോടതി നിർദേശം നൽകി.
വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ കർശന ഇടപെടൽ ഉണ്ടായില്ലെങ്കിൽ കലക്ടറെ വിളിച്ചുവരുത്തുമെന്നും കോടതി വാദത്തിനിടെ അഭിപ്രായപ്പെട്ടു. എല്ലാ കാര്യത്തിലും സ്പൂൺ ഫീഡിങ് നടത്താൻ കോടതിക്ക് കഴിയില്ല. ഉന്നതാധികാര സമിതി അവസരത്തിനൊത്ത് ഉയർന്ന് പ്രവർത്തിക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ കലക്ടർ നിയമപ്രകാരം ശക്തമായ നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു. ഓരോ കാര്യത്തിനും കോടതിയുടെ അനുമതി തേടേണ്ടതില്ലെന്നും കേടതി കൂട്ടിച്ചേർത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ