'അദ്ദേഹത്തിനാണോ വേദികള്‍ക്ക് ദൗര്‍ലഭ്യം?', തരൂരിന്റെ സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസിന്റെ പിന്‍മാറ്റം; വിമര്‍ശനവുമായി ശബരീനാഥന്‍

മലബാറിന്റെ മണ്ണില്‍ കോണ്‍ഗ്രസിന്റെ മതേതര സ്വഭാവം ഉയര്‍ത്തികാട്ടുവാന്‍ ഈ പ്രോഗ്രാമിലൂടെ ഡോ. ശശി തരൂരിന് കഴിയുമായിരുന്നു
കെഎസ് ശബരീനാഥന്‍, ശശി തരൂര്‍
കെഎസ് ശബരീനാഥന്‍, ശശി തരൂര്‍


തിരുവനന്തപുരം: ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറില്‍ നിന്ന് പിന്‍മാറിയ യൂത്ത് കോണ്‍ഗ്രസ് നടപടിക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥന്‍. മഹാരാഷ്ട്രയുടെ മണ്ണില്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സവര്‍ക്കര്‍ക്കെതിരെ ഇന്നലെ രാഹുല്‍ ഗാന്ധി മുഖം നോക്കാതെ നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ആവേശം നല്‍കുമ്പോള്‍ ഇവിടെ എന്തിനാണ് ഈ നടപടിയെന്ന് ശബരീനാഥന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

'സംഘപരിവാറും  മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നാളെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന  പ്രോഗ്രാം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് തന്നെയാണ്. മലബാറിന്റെ മണ്ണില്‍ കോണ്‍ഗ്രസിന്റെ മതേതര സ്വഭാവം ഉയര്‍ത്തികാട്ടുവാന്‍ ഈ പ്രോഗ്രാമിലൂടെ ഡോ. ശശി തരൂരിന് കഴിയുമായിരുന്നു. എന്നാല്‍ ഈ പ്രോഗ്രാം മാറ്റുവാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് നിര്‍ദേശം വന്നു എന്ന് മാധ്യമങ്ങള്‍ മുഖാന്തരം അറിഞ്ഞു. 

മഹാരാഷ്ട്രയുടെ മണ്ണില്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സവര്‍ക്കര്‍ക്കെതിരെ ഇന്നലെ രാഹുല്‍ ഗാന്ധി മുഖം നോക്കാതെ നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ആവേശം നല്‍കുമ്പോള്‍ ഇവിടെ എന്തിനാണ് ഈ നടപടി? സമാനമായ ആശയമല്ലേ ഈ വേദിയില്‍ കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസ് എംപിയായി മൂന്ന് വട്ടം വിജയിച്ച ശശി തരൂരും പങ്കിടുമായിരുന്നത്.അത് കോണ്‍ഗ്രസിന് നല്‍കുന്ന രാഷ്ട്രീയ പ്രാധാന്യം എന്ത് മികവുറ്റതാകുമായിരുന്നു.പിന്നെ ഒരു കാര്യം കൂടി, അദ്ദേഹത്തിനാണോ ഈ ലോകത്തില്‍ വേദികള്‍ക്ക് ദൗര്‍ലഭ്യം? ഈ വിവാദം ഒഴിവാക്കാമായിരുന്നു.'- ശബരീനാഥന്‍ കുറിച്ചു. 

ശശി തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കള്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പിന്മാറ്റം എന്നാണ് റിപ്പോര്‍ട്ട്. യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അനുകൂല സാംസ്‌കാരിക സംഘടന സെമിനാറിന്റെ സംഘാടനം ഏറ്റെടുത്തു. കൊടുവള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജവഹര്‍ ഫൗണ്ടേഷന്‍ സെമിനാര്‍ ഏറ്റെടുത്ത് നടത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com