കുഫോസ് വിസി നിയമനം: അപ്പീലുമായി ഡോ. റിജി ജോണ്‍ സുപ്രീം കോടതിയില്‍

കേരള ഫിഷറീസ് ആന്‍ഡ് സമുദ്ര പഠന (കുഫോസ്) യൂണിവേഴ്‌സിറ്റിവൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ, പുറത്താക്കപ്പെട്ട വിസി ഡോ. കെ റിജി ജോണ്‍ സുപ്രീം കോടതിയെ സമീപിച്ചു
സുപ്രീം കോടതി /ഫയല്‍ ചിത്രം
സുപ്രീം കോടതി /ഫയല്‍ ചിത്രം

കൊച്ചി: കേരള ഫിഷറീസ് ആന്‍ഡ് സമുദ്ര പഠന (കുഫോസ്) യൂണിവേഴ്‌സിറ്റി
വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ, പുറത്താക്കപ്പെട്ട വിസി ഡോ. കെ റിജി ജോണ്‍ സുപ്രീം കോടതിയെ സമീപിച്ചു. സെര്‍ച്ച് കമ്മിറ്റിയുടെ തീരുമാനം യുജിസി ചട്ടപ്രകാരമല്ലെന്ന ഹൈക്കോടതിയെ കണ്ടെത്തല്‍ ചോദ്യം ചെയ്താണ് അപ്പീല്‍. 

ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കുഫോസ് വിസി നിയമനം റദ്ദാക്കി വിധി പറഞ്ഞത്. പുതിയ വിസിയെ നിയമിക്കുന്നതിനായി പുതുതായി സെര്‍ച്ച് കമ്മിറ്റിയെ തീരുമാനിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

വിസി നിയമനത്തിനുള്ള അന്തിമപട്ടികയില്‍ ഉള്‍പ്പെട്ട ഡോ. കെ കെ വിജയന്‍, ഡോ. സദാശിവന്‍ എന്നിവരാണ് വിസി നിയമനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഷോര്‍ട്ട് ലിസ്റ്റില്‍ നാലാമനായിരുന്നു വിജയന്‍. ലിസ്റ്റില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു ഡോ റിജി ജോണ്‍. ഒമ്പതംഗ പാനലില്‍ നിന്നും സെര്‍ച്ച് കമ്മിറ്റി വിസി നിയമനത്തിന് ഗവര്‍ണര്‍ക്ക് ഡോ. റിജി ജോണിന്റെ പേര് മാത്രമാണ് ശുപാര്‍ശ ചെയ്തിരുന്നത്.

ഇതോടെ വിസിയെ നിയമിക്കുന്നതിന് ഗവര്‍ണര്‍ക്ക് മുന്നില്‍ ചോയ്‌സ് ഉണ്ടായിരുന്നില്ലെന്ന ഹര്‍ജിക്കാരുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. ഇത് യുജിസി ചട്ടപ്രകാരം തെറ്റാണെന്നും കോടതി വിലയിരുത്തി. 2021 ജനുവരി 23 നാണ് ഡോ. റിജി ജോണിനെ ഫിഷറീസ് സര്‍വകലാശാല വി.സിയായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കിയത്.

യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു സര്‍വകലാശാലയില്‍ പ്രൊഫസറായി പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ തമിഴ്‌നാട് ഫിഷറീസ് സര്‍വകലാശാലയില്‍ നിന്ന് കുഫോസിലേക്ക് ഡീന്‍ ആയി എത്തിയ ഡോ. റിജി പിഎച്ച്ഡി ചെയ്യാന്‍ പോയ മൂന്നു വര്‍ഷം കൂടി പ്രവൃത്തി പരിചയത്തിലുള്‍പ്പെടുത്തിയാണ് അപേക്ഷ നല്‍കിയതെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു. സെര്‍ച്ച് കമ്മിറ്റിയില്‍ അക്കാദമിക് യോഗ്യതയില്ലാത്തവരുണ്ടായിരുന്നുവെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com