ന്യൂഡല്‍ഹി: പ്രവീണ്‍ വധക്കേസ് പ്രതിയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഷാജി ജയില്‍ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട താന്‍ കഴിഞ്ഞ 17 വര്‍ഷമായി ജയിലിലാണെന്നും, വിട്ടയക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ തവണ ജയില്‍ മോചനത്തിനുള്ള ശുപാര്‍ശ പട്ടികയില്‍ ഷാജിയുടെ പേരും ഉള്‍പ്പെട്ടിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു.
ജീവപര്യന്തം ശിക്ഷയുടെ കാലാവധി കഴിഞ്ഞെങ്കിലും കഴിഞ്ഞ നാല് വര്‍ഷത്തിലേറെയായി ഷാജി ജയിലില്‍ തുടരുകയാണ്. ജയിലിലെ നല്ല നടപ്പും പെരുമാറ്റവും കണക്കിലെടുത്തായിരുന്നു ഷാജിയെ ജയില്‍ മോചനത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഷാജി പുറത്തിറങ്ങിയാല്‍ തനിക്കും ഷാജിയുടെ രണ്ടാം ഭാര്യയായ തന്‍റെ അമ്മയ്ക്കും സുരക്ഷാ പ്രശ്നമുണ്ടെന്ന് ചൂണ്ടികാട്ടി രണ്ടാം ഭാര്യയിലെ മകന്‍ സര്‍ക്കാറിന് പരാതി നല്‍കി.
ഇതേ തുടര്‍ന്നാണ് വിട്ടയക്കല്‍ പട്ടികയില്‍ നിന്നും ഷാജിയുടെ പേര് ഒഴിവാക്കിയത്. ഏറ്റുമാനൂര്‍ സ്വദേശി പ്രവീണിന് തന്‍റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്താല്‍ ഡിവൈഎസ്പി ഷാജി, ഗുണ്ടാ നേതാവ് പ്രിയന്‍ പള്ളുരുത്തിക്ക് പ്രവീണിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുത്തുവെന്നാണ് കേസ്. പ്രവീണിനെ കൊലപ്പെടുത്തി ശരീരം വെട്ടി നുറുക്കി മൂന്ന് ഇടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.
കൊലപാതകം നടക്കുമ്പോൾ ഷാജി മലപ്പുറത്ത് ഡിവൈഎസ്പി ആയിരുന്നു. ഷാജിയും പ്രിയനും അടക്കം നാലു പ്രതികളാണ് ഉണ്ടായിരുന്നത്. കേസിൽ മുൻ ഡിവൈഎസ്പിയായ ഷാജിക്ക് ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഗുണ്ടാ നേതാവായ പ്രിയൻ ജയിലിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ, 2021 മെയ് 21 ന് കോവിഡ് ബാധിച്ച് മരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ