പൊലീസ് സ്റ്റേഷൻ വളഞ്ഞ് സമരക്കാർ; വിഴിഞ്ഞത്ത് വീണ്ടും വൻ സംഘർഷം

സമരക്കാർ രണ്ട് പൊലീസ് ജീപ്പുകൾ മറിച്ചിട്ടു. വാൻ തടഞ്ഞു. സംഘർഷത്തിൽ പൊലീസുകാർ അടക്കമുള്ളവർക്ക് പരിക്കേറ്റു
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം

തിരുവനന്തപുരം: വിഴിഞ്ഞത്ത് വീണ്ടും വൻ സംഘർഷം. കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സമരക്കാർ പൊലീസ് സ്റ്റേഷൻ വളഞ്ഞതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.

വൈദികരടക്കമുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്. പൊലീസ് സ്റ്റേഷന് മുന്നിൽ സമർക്കാർ തടിച്ചുകൂടി. 

കസ്റ്റഡിയിൽ എടുത്തവർ നിരപരാധികളാണെന്നും അവരെ വിട്ടയക്കണമെന്നും സമർക്കാർ ആവശ്യപ്പെട്ടു. സമര‍ത്തെ അനുകൂലിക്കുന്ന നിരവധി പേർ സ്ഥലത്തേക്ക് ഇപ്പോഴും എത്തുന്നുണ്ട്. ഇവരെ വിട്ടയക്കാതെ ഉപരോധത്തിൽ നിന്ന് പിൻമാറില്ലെന്ന് സമർക്കാർ വ്യക്തമാക്കി. 

സമരക്കാർ രണ്ട് പൊലീസ് ജീപ്പുകൾ മറിച്ചിട്ടു. വാൻ തടഞ്ഞു. സംഘർഷത്തിൽ പൊലീസുകാർ അടക്കമുള്ളവർക്ക് പരിക്കേറ്റു. 

തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. സ്റ്റേഷൻ പരിസരത്ത് 200 പൊലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്. 

വിഴിഞ്ഞത്തെ തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ, പദ്ധതിയെ എതിര്‍ക്കുന്ന തീരദേശവാസികള്‍ അടക്കമുള്ള സമര സമിതി തടഞ്ഞതോടെ വിഴിഞ്ഞം ഇന്നലെ യുദ്ധക്കളമായി മാറിയിരുന്നു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ശക്തമായ കല്ലേറും ഉണ്ടായി. എതിര്‍പ്പ് ശക്തമായതോടെ നിര്‍മാണ സാമഗ്രികളുമായി എത്തിയ ലോറികള്‍ക്ക് പദ്ധതി പ്രദേശത്തേക്ക് കടക്കാന്‍ കഴിയാതെ മടങ്ങിപ്പോകേണ്ടി വന്നു. നൂറ്റമ്പതോളം ദിവസമായി പദ്ധതി നിര്‍മ്മാണം തടസപ്പെട്ടിരിക്കുകയാണ്. 

നേരത്തെ സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ അടക്കമുള്ളവരെ പ്രതികളാക്കി കേസെടുത്തിരുന്നു. ഡോ. തോമസ് ജെ നെറ്റോയാണ് ഒന്നാം പ്രതി. സഹായമെത്രാന്‍ ആര്‍ ക്രിസ്തുദാസ് ഉള്‍പ്പെടെ അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയിലുണ്ട്. കണ്ടാലറിയാവുന്ന ആയിരം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

തുറമുഖ പദ്ധതിയെ എതിര്‍ക്കുന്ന സമരസമിതിക്കും, തുറമുഖത്തെ അനുകൂലിക്കുന്ന ജനകീയ സമിതിക്കും എതിരെ കേസെടുത്തിട്ടുണ്ട്. 10 കേസുകളാണ് എടുത്തത്. ഇതില്‍ തുറമുഖ പദ്ധതിയെ എതിര്‍ക്കുന്ന സമര സമിതിക്കെതിരെ ഒമ്പതു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com