തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനുള്ള മെഡിക്കല്‍ ക്യാമ്പിനുള്ള നടപടി ക്രമങ്ങള്‍ ഡിസംബറില്‍ ആരംഭിക്കാന്‍ തീരുമാനം. എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ ചെയര്‍മാനായ പൊതുമരാമത്ത്, വിനോദസഞ്ചാര, യുവജനക്ഷേമ വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതലയോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ വീണജോര്‍ജ്ജ്, ഡോ. ആര് ബിന്ദു, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഔദ്യോഗിക അറിയിപ്പ് നല്കി ദുരിതബാധിതരില്‍ നിന്നും ലഭിക്കുന്ന അപേക്ഷ വിശദമായ പരിശോധനയ്ക്കു ശേഷം 2023 ഫെബ്രുവരിയോടെ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുവാനും യോഗത്തില്‍ ധാരണയായി.
ന്യൂറോളജി സ്പെഷ്യലിസ്റ്റ് സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന അഡീഷണല്‍ ബ്ളോക്കിന്റെ പ്രവര്‍ത്തനം മാര്‍ച്ച് മാസത്തോടെ പൂര്‍ത്തികരിക്കും. കാത്ത് ലാബിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. മൂളിയാര്‍ റീഹാബിലിറ്റേഷന്‍ വില്ലേജ് ആദ്യഘട്ട പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തീകരിക്കും. ദുരിതബാധിതര്‍ക്കായി നിര്‍മ്മിച്ച വീടുകളില്‍ രണ്ടു മാസത്തിനകം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. മന്ത്രിമാര്‍ക്ക് പുറമേ വകുപ്പ് സെക്രട്ടറിമാര്‍, കാസര്‍ഗോഡ് ജില്ലാ കളക്ടര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ മന്ത്രിക്കെതിരായ വര്‍ഗീയ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് വൈദികന്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ