പത്മയുടെ മൃതദേഹം വിട്ടുകിട്ടണം, ഇടപെടൽ ആവശ്യപ്പെട്ട് എംകെ സ്റ്റാലിന് കത്തു നൽകി കുടുംബം

മൃതദേഹം വിട്ടുകിട്ടാൻ ഇടപെടൽ ആവശ്യപ്പെട്ടാണ് കത്തു നൽകിയത്
പത്മയുടെ മകനും സഹോദരിയും, കൊല്ലപ്പെട്ട പത്മ/ എക്സ്പ്രസ് ഫോട്ടോ
പത്മയുടെ മകനും സഹോദരിയും, കൊല്ലപ്പെട്ട പത്മ/ എക്സ്പ്രസ് ഫോട്ടോ

കൊച്ചി; പത്തനംതിട്ട ഇലന്തൂരിൽ നരബലിക്ക് ഇരയായ പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കുടുംബം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്തുനൽകി. മൃതദേഹം വിട്ടുകിട്ടാൻ ഇടപെടൽ ആവശ്യപ്പെട്ടാണ് കത്തു നൽകിയത്. തമിഴ്നാട് സ്വദേശിയായ പത്മ കൊച്ചി എളംകുളത്താണ് താമസിച്ചിരുന്നത്. പത്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നാടിനെ നടുക്കിയ നരബലി പുറത്തുകൊണ്ടുവന്നത്. 

അതിനിടെ ഇലന്തൂരിൽ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങൾ രണ്ടും സ്ത്രീകളുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റുമോർട്ടത്തിലാണ് സ്ഥിരീകരണം. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. നാളെ സാങ്കേതിക നടപടികൾ കൂടി പൂർത്തിയായ ശേഷം മൃതദേഹാവിശഷ്ടങ്ങൾ പൊലീസിന് വിട്ടുകൊടുക്കും. പരിശോധനയ്ക്കായി ബന്ധുക്കളുടേതടക്കമുള്ളവരുടെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. സാമ്പിൾ നാളെ തിരുവനന്തപുരം കെമിക്കൽ ലാബിലേക്ക് അയക്കും. പത്മയ്ക്കു പുറമേ കാലടി മറ്റൂരിൽ താമസിച്ചിരുന്ന റോസ്‌ലി (49) ആണ് കൊല്ലപ്പെട്ടത്. 

കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്ങ്, ഭാര്യ ലൈല എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളെ 12 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. എറണാകുളം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എട്ടാം നമ്പര്‍ കോടതിയാണ് വിധി പറഞ്ഞത്. പ്രതികളെ മുഖം മറച്ചേ കൊണ്ടുപോകാവൂ എന്നും കോടതി നിര്‍ദേശിച്ചു. ഈ മാസം 24 വരെ പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ തുടരും. 

കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിനായി 12 ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങളെല്ലാം പുറത്തു കൊണ്ടു വരേണ്ടതുണ്ട്. കൂടുതല്‍ പേരെ പ്രതികള്‍ ഇരയാക്കിയിട്ടുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്. അതിനാല്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com