കോഴിക്കോട്ട്‌ വീണ്ടും ഷിഗെല്ല; ആറു വയസ്സുകാരനും രോഗബാധ

പ്രദേശത്തെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി പഞ്ചായത്തില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്ള ആറു വയസ്സുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലാണ് ഷിഗെല്ല കണ്ടെത്തിയിട്ടുള്ളത്. 

പഞ്ചായത്തിലെ ഒന്ന്, 18 വാര്‍ഡുകളിലാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. പ്രദേശത്തെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ജനങ്ങളെ ബോധവത്കരിക്കും. 

കിണറുകളിലെ വെള്ളം പരിശോധനയ്ക്ക് അയക്കും. പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോധവത്ക്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്തിലെ മത്സ്യ മാംസ കടകളിലും ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തും.

പത്തുവയസ്സുകാരൻ ഷി​ഗെല്ല ബാധിച്ച് ചികിത്സയിൽ

കാരശ്ശേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ താമസിക്കുന്ന പത്ത് വയസ്സുകാരനാണ് കഴിഞ്ഞദിവസം ഷിഗെല്ല സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. 

പനിയും വയറിളക്കവും മൂലം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും ചികിത്സ തേടുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

പനിയും വയറിളക്കവുമുള്ളവരെ കണ്ടെത്തുന്നതിന് പഞ്ചായത്തിലെ വീടുകളിൽ സർവേയും ആരംഭിച്ചു.  പനിയും വയറിളക്കവും ഉള്ളവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും അറിയിച്ചു.


എന്താണ് ഷിഗെല്ല ബാക്ടീരിയ ?

ഷിഗെല്ല വിഭാഗത്തില്‍ പെട്ട ബാക്ടീരിയകള്‍ കുടലുകളെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന അണുബാധയാണ് ഷി​ഗെല്ലോസിസ് എന്ന് അറിയപ്പെടുന്നത്. പെട്ടെന്ന് പടര്‍ന്നുപിടിക്കുന്നതാണ് ഈ രോഗം. രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്. ഗുരുതരമാകുമ്പോള്‍ ഇത് രക്തത്തോട് കൂടിയ വയറിളക്കമാകും.

ഷിഗെല്ല ബാക്ടീരിയ കുടലിന്റെ സ്തരങ്ങളെ ബാധിക്കുമ്പോള്‍ ഷിഗെല്ല ടോക്സിന്‍ എന്ന വിഷവസ്തു ഉണ്ടാകുന്നു. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കാണ് ഷിഗെല്ല ബാക്ടീരിയ  പകരുന്നത്.

മലപരിശോധനയിലൂടെയാണ് രോഗനിര്‍ണയം നടത്തുന്നത്. രോ​ഗബാധിതന്റെ ശരീരത്തില്‍ നിന്ന് ജലാംശവും ലവണങ്ങളും നഷ്ടപ്പെടുന്നതിന് അനുസരിച്ച് അത് ശരീരത്തിലെത്തിക്കണം. ഒ.ആര്‍.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം എന്നിവ ധാരാളം നല്‍കണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com