തൃശൂർ: ഓൺലൈൻ വഴി ആളുകളെ വഞ്ചിച്ച് പണം തട്ടുന്ന സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. ധൻബാദ് സ്വദേശിയായ അജിത്ത് കുമാർ മണ്ഡൽ (22) ആണ് പിടിയിലായത്. തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് സംഘം ഝാർഖണ്ഡിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇരിങ്ങാലകുട സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇവരുടെ ഭർത്താവിന്റെ 40,000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
കെവെെസി അപ്ഡേഷന്‍ ചെയ്യാനെന്ന വ്യാജേന എസ്ബിഐ ബാങ്കിന്റേതെന്ന് തോന്നിക്കുന്ന വ്യാജ ലിങ്ക് അയച്ചു കൊടുത്താണ് തട്ടിപ്പിന്റെ തുടക്കം. തുടർന്ന് ഈ ലിങ്കിൽ കയറി അക്കൗണ്ട് വിവരങ്ങള്‍ നല്‍കി. മെബെെലില്‍ വന്ന ഒടിപിയും അവർക്ക് നൽകി. വെെകാതെ രണ്ട് തവണകളായി നാൽപ്പതിനായിരം രൂപ നഷ്ടപ്പെട്ടു.
തൃശൂർ റൂറൽ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടർന്ന് ഇരിങ്ങാലക്കുടയിലെ റൂറല്‍ സൈബർ പൊലീസാണ് കേസ് അന്വേഷിച്ചത്. പ്രതി 50ൽ പരം സിം കാർഡുകളും 25ൽപരം മൊബൈയിലും ഉപയോഗിക്കുന്നുണ്ട്. ഒരു കുറ്റകൃത്യത്തിന് ഒരു സിം കാര്‍ഡ് എന്നതാണ് പ്രതിയുടെ രീതി. ഇയാള്‍ തട്ടിപ്പിനായി അയച്ച ലിങ്കിന്റെ ഡൊമൈൻ വിവരങ്ങളും മറ്റും ശേഖരിച്ച് ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്.
22 വയസിനുള്ളിൽ തന്നെ പ്രതിക്ക് ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിലായി 13 ആഡംബര വീടുകളും ധൻബാദിലെ തുണ്ടി എന്ന സ്ഥലത്ത് നാല് ഏക്കർ സ്ഥലവുമുണ്ട്. കൂടാതെ ഝാർഖണ്ഡിൽ ഏക്കറുകളോളം കൽക്കരി ഖനികളുമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിക്ക് രണ്ട് പേഴ്സണൽ ബാങ്ക് അക്കൗണ്ടുകളും പശ്ചിമ ബംഗാൾ വിലാസത്തിലുള്ള 12 ഓളം ബാങ്ക് അക്കൗണ്ടുകളുമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ