തൃശൂർ; മൂന്നു മാസം മുൻപ് മോഷണം പോയ സൈക്കിൾ സ്വയം അന്വേഷിച്ചു കണ്ടെത്തി പ്ലസ് വൺ വിദ്യാർത്ഥി. പാലിശ്ശേരി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി സുദേവാണ് തന്റെ സൈക്കിൾ കണ്ടെത്താനായി പൊലീസായത്. സൈക്കിൾ രൂപമാറ്റം വരുത്തിയിരുന്നെങ്കിലും ഒറ്റ നോട്ടത്തിൽ തന്റെ സൈക്കിളിനെ തിരിച്ചറിഞ്ഞു. മോഷ്ടാവിനെ കണ്ടെത്തിയില്ലെങ്കിലും സുദേവ് സൈക്കിൾ തിരിച്ചുവാങ്ങി.
സഹോദരങ്ങളായ സൂര്യദേവും ശ്രദ്ധദേവിനുമൊപ്പമായിരുന്നു അന്വേഷണം. വഴിയിലൂടെ കടന്നുപോകുന്ന സൈക്കിളുകള്‍ ശ്രദ്ധിക്കുകയായിരുന്നു ആദ്യം ചെയ്തത്. ഇതിനിടയിലാണ് തന്റെ സൈക്കിളിനോട് സാമ്യമുള്ള ഒരെണ്ണവുമായി അന്നമനടയിലൂടെ ഒരു കൗമാരക്കാരന്‍ വരുന്നത് ശ്രദ്ധിച്ചത്. തന്റെ സൈക്കിളിലില്ലാത്ത പലതും കണ്ടതോടെ ആദ്യമൊന്ന് ശങ്കിച്ചു. ഒടുവില്‍ രണ്ടും കല്പിച്ച് അവന്റെ കൈയില്‍നിന്ന് സൈക്കിള്‍ വാങ്ങി ചവിട്ടിനോക്കിയതോടെ സംശയം ബലപ്പെട്ടു.
കൗമാരക്കാരന് സൈക്കിള്‍ ലഭിച്ചതെങ്ങനെയെന്ന് മനസ്സിലാക്കി വെണ്ണൂരിലുള്ള വ്യക്തിയുടെ അടുത്തെത്തി. രണ്ടുമാസം മുമ്പ് പഴയ സാധനങ്ങള്‍ വാങ്ങി വില്‍ക്കുന്ന കടയില്‍നിന്ന് ലഭിച്ചതാണെന്ന് മനസ്സിലായി. ഇതോടെ സുദേവും കൂട്ടരും ആ കടയിലെത്തി അന്വേഷിച്ചു. പേരോ മേല്‍വിലാസമോ അറിയാത്ത ഒരാളാണ് സൈക്കിള്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്നതെന്ന് കടയുടമ പറഞ്ഞു. തുടര്‍ന്ന് അയല്‍വാസിയും സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ എഎസ്ഐയുമായ മുരുകേഷ് കടവത്തിനെ സമീപിക്കുകയായിരുന്നു. അദ്ദേഹം ഇടപെട്ടതോടെയാണ് സഹോദരന്മാർക്ക് സൈക്കിൾ തിരിച്ചുകിട്ടുന്നത്. സന്തോഷ് താനിക്കലിന്റെയും സരിതയുടെയും മകനാണ് സുദേവ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ