ഹരിപ്പാട്: ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതു വീട്ടിൽ അറിഞ്ഞതിനെത്തുടർന്ന് നാടുവിടാൻ ശ്രമിച്ച മൂന്ന് വിദ്യാർഥിനികളെ കണ്ടെത്തി. ഹോസ്റ്റലിൽ നിന്ന് കാണാതായ ഇവരെ എറണാകുളത്തു നിന്നാണ് കണ്ടെത്തിയത്.
എട്ട്, 10, 12 ക്ലാസ് വിദ്യാർഥിനികളാണ് ഇവർ. നങ്ങ്യാർകുളങ്ങരയിലെ സ്വകാര്യ സ്കൂൾ ഹോസ്റ്റലിൽ നിന്നാണ് ഇവരെ കാണാതായത്. മൊബൈൽ ഫോൺ സ്വന്തമായി ഇല്ലാതിരുന്ന എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടുള്ളതായി രക്ഷിതാക്കൾ കണ്ടെത്തി. ഇത് സ്കൂൾ അധികൃതരെ അറിയിക്കുകയും ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച രാത്രിയോടെ ഇവർ ഹോസ്റ്റലിൽ നിന്ന് മുങ്ങിയത്.
ഹോസ്റ്റലിൽ നിന്ന് മൂന്ന് കിലോമീറ്റർ നടന്ന് ഹരിപ്പാട് റെയിൽവേ സ്റ്റേഷനിലെത്തിയ ഇവർ രാത്രിയിൽ കൊല്ലത്തെത്തി. പിന്നീട്, രാവിലെ എറണാകുളം റെയിൽവേ സ്റ്റേഷനിലെത്തി. മറൈൻഡ്രൈവിൽ വെച്ച് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആൺസുഹൃത്തിനെ കണ്ടു. ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ചതു രക്ഷിതാക്കൾ അറിഞ്ഞെന്നും അതിനാൽ തങ്ങൾ ബെംഗളൂരുവിലേക്കു പോവുകയാണെന്നും സുഹൃത്തിനോടു പറഞ്ഞു.
ഇതറിഞ്ഞ സുഹൃത്ത് പെൺകുട്ടിയുടെ പിതാവിനെ വിവരം അറിയിക്കുകയായിരുന്നു. പിതാവ് ഉടൻതന്നെ കരീലക്കുളങ്ങര പൊലീസിനെ
വിവരം അറിയിച്ചു. പൊലീസ് സംഘം എറണാകുളത്തുനിന്നു വിദ്യാർഥിനികളെ കണ്ടെത്തി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ