കേരളത്തിന് തിരിച്ചടി; റെയില്‍പ്പാത നിര്‍ദേശങ്ങളോട് സഹകരിക്കില്ലെന്ന് കര്‍ണാടക

തലശ്ശേരി-മൈസൂരു, നിലമ്പൂര്‍- നഞ്ചന്‍കോട്, കാഞ്ഞങ്ങാട്- കാണിയൂര്‍ റെയില്‍പ്പാത പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് കര്‍ണാടകയുടെ സഹകരണം തേടിയത്
പിണറായിയെ ബൊമ്മെ സ്വീകരിക്കുന്നു/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌
പിണറായിയെ ബൊമ്മെ സ്വീകരിക്കുന്നു/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌

ബംഗലൂരു: കേരളം മുന്നോട്ടുവെച്ച മൂന്നു റെയില്‍പാത നിര്‍ദേശങ്ങളും കര്‍ണാടക തള്ളി. തലശ്ശേരി-മൈസൂരു, നിലമ്പൂര്‍- നഞ്ചന്‍കോട്, കാഞ്ഞങ്ങാട്- കാണിയൂര്‍ റെയില്‍പ്പാത പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് കേരളം കര്‍ണാടകയുടെ സഹകരണം തേടിയത്. 

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പദ്ധതികള്‍ നടപ്പാക്കാനാവില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബൊമ്മെ അറിയിച്ചു. 

പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയും വന്യജീവി സങ്കേതങ്ങളിലൂടെയും കടന്നുപോകുന്ന ഈ പാതകള്‍ കര്‍ണാടക നേരത്തെ തള്ളിയതാണെന്നും അംഗീകരിക്കാനാകില്ലെന്ന് വീണ്ടും അറിയിച്ചുവെന്നും ബൊമ്മെ പറഞ്ഞു. അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതി നീട്ടല്‍ മുഖ്യമന്ത്രി തല ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടില്ല.

അതേസമയം കാഞ്ഞങ്ങാട്- പാണത്തൂര്‍-കാണിയൂര്‍ റെയില്‍വേ ലൈന്‍ പദ്ധതി കര്‍ണാടക സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഇതിനാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി ബൊമ്മെ അറിയിച്ചുവെന്നാണ് കേരള സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. 

കാസര്‍കോട്, ദക്ഷിണ കന്നഡ ജില്ലകളെ ബന്ധിപ്പിക്കുന്ന കാഞ്ഞങ്ങാട്- കാണിയൂര്‍ പാതയില്‍, പാണത്തൂര്‍ വരെ 40 കിലോമീറ്റര്‍ കേരളത്തിലും, തുടര്‍ന്നുള്ള 31 കിലോമീറ്റര്‍ കര്‍ണാടകയിലുമാണ്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെ കടന്നുപോകുന്നത് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക എതിര്‍ക്കുന്നത്. 

നാഗര്‍ഹോളെ, ബന്ദിപ്പൂര്‍ ദേശീയ ഉദ്യാനങ്ങളിലൂടെ കടന്നുപോകുന്നതിനാല്‍ തലശ്ശേരി-മൈസൂരു, നിലമ്പൂര്‍-നഞ്ചന്‍കോട് പാതകളെയും കര്‍ണാടക എതിര്‍ക്കുന്നു. വനമേഖലയില്‍ നിര്‍മ്മാണം അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി, ഇവിടങ്ങളില്‍ ഭൂഗര്‍ഭ റെയില്‍പ്പാതയെന്ന കേരളത്തിന്റെ നിര്‍ദേശവും കര്‍ണാടക തള്ളി. ബന്ദിപ്പൂര്‍ വഴി കൂടുതല്‍ ബസ് സര്‍വീസ് അനുവദിക്കണമെന്ന ആവശ്യവും കര്‍ണാടക നിരസിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com