തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. പുനര്‍നിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി സമ്മർദം ചെലുത്തി. വെയിറ്റേജ് നല്‍കാമെന്ന് താന്‍ പറഞ്ഞു. നിര്‍ബന്ധിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ വാക്കിന് വില നല്‍കിയത്. മുഖ്യമന്ത്രിയുമായി കത്തിലൂടെ നടത്തിയ ആശയവിനിമയത്തിന്റെ പകര്‍പ്പുകളടക്കം ഗവർണർ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.
വിസി പുനര്‍നിയമനം ആവശ്യപ്പെട്ട് 2021 ഡിസംബര്‍ എട്ടിന് മുഖ്യമന്ത്രി ആദ്യകത്ത് അയച്ചെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയത്. തന്റെ നാട്ടുകാരനാണ് കണ്ണൂർ വിസിയെന്നും, നിയമനത്തിന്റെ നടപടി ക്രമങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിയമനം നിയമവിധേയമല്ലെന്ന് താന്‍ നിരവധി തവണ ചൂണ്ടിക്കാട്ടി. അപ്പോൾ നടപടിക്രമങ്ങള്‍ പാലിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. താന്‍ ആവശ്യപ്പെടാതെ തന്നെ സർക്കാർ അഡ്വക്കേറ്റ് ജനറലിന്റേത് ഉള്‍പ്പെടെയുള്ള നിയമോപദേശം തനിക്ക് വാങ്ങി നൽകി. ഇത് സമ്മർദ്ദ തന്ത്രമായിരുന്നുവെന്നും ഗവർണർ പറഞ്ഞു.
സമ്മര്‍ദം ശക്തയതോടെ ചാന്‍സലര്‍ സ്ഥാനത്ത് തുടരാനില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇതിന് മറുപടിയായി ചാൻസലർ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ രണ്ടാമത്തെ കത്ത് ഡിസംബര്‍ 16 ന് ലഭിച്ചു. സര്‍വ്വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന്
വ്യക്തമാക്കി ജനുവരി 16 ന് മൂന്നാമത്തെ കത്തും ലഭിച്ചെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രി തനിക്ക് നൽകിയ ഉറപ്പു മറന്നുപോയോ എന്നും ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു.
വാർത്താസമ്മേളനത്തിന് മുമ്പ് ചീഫ് സെക്രട്ടറി വിപി ജോയി തന്നെ കണ്ടത് സ്വകാര്യ സന്ദർശനമാണ്. മകളുടെ കല്യാണത്തിന് ക്ഷണിക്കാനാണ് ചീഫ് സെക്രട്ടറിയെത്തിയത്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി നടത്തിയത് സ്വകാര്യ കൂടിക്കാഴ്ചയാണ്. 1986 മുതൽ ആർഎസ്എസുമായി ബന്ധമുണ്ട്. ആർഎസ്എസ് നിരോധിത സംഘടനയാണോ എന്നും ഗവർണർ ചോദിച്ചു. വിവാദമായ രണ്ടു ബില്ലുകളിൽ ഒപ്പിടില്ലെന്നും ഗവർണർ സൂചിപ്പിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ