പ്രതിക്ക് ജഡ്ജിയുമായി ബന്ധം; തെളിവ് പൊലീസിന്റെ പക്കല്‍; വിചാരണക്കോടതി മാറ്റണമെന്ന് നടി സുപ്രീംകോടതിയില്‍

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന എഫ്എസ്എല്‍ റിപ്പോര്‍ട്ട് പ്രോസിക്യൂഷനെ അറിയിക്കുന്നതില്‍ ജഡ്ജിക്ക് വീഴ്ച പറ്റി
കേസിലെ പ്രതി ദിലീപ് /ഫയല്‍ ചിത്രം
കേസിലെ പ്രതി ദിലീപ് /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയില്‍. കോടതി മാറ്റം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതിനെതിരെയാണ് നടി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. പ്രോസിക്യൂഷനോട് വിചാരണക്കോടതി ജഡ്ജി മുന്‍വിധിയോടെ പെരുമാറുന്നതായും നടി അപ്പിലില്‍ ആരോപിക്കുന്നു.

പ്രതിക്ക് ജഡ്ജിയുമായി ബന്ധമുണ്ട്. പൊലീസിന് ലഭിച്ച ശബ്ദരേഖയില്‍ നിന്ന് പ്രതി ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചുവെന്ന് വ്യക്തമായതായി സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ അതിജീവിത ആരോപിച്ചിക്കുന്നു. ജഡ്ജിയുമായി ബന്ധമുള്ള ഒരു അഭിഭാഷകന്റെ വോയിസ് ക്ലിപ് ആണ് പൊലീസിന് ലഭിച്ചത്. 

എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന ജഡ്ജിയുടെ ഭര്‍ത്താവ് ഒരു കസ്റ്റഡി കൊലപാതക കേസില്‍ അന്വേഷണം നേരിടുകയാണെന്നും അതിജീവിത അപ്പീലില്‍ ആരോപിച്ചിട്ടുണ്ട്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന എഫ്എസ്എല്‍ റിപ്പോര്‍ട്ട് പ്രോസിക്യൂഷനെ അറിയിക്കുന്നതില്‍ ജഡ്ജിക്ക് വീഴ്ച പറ്റിയെന്നും ഹര്‍ജിയില്‍ പറയുന്നു. 

വ്യക്തിപരമായ മുന്‍വിധിയോടെയാണ് ജഡ്ജി പ്രോസിക്യൂഷനോട് പെരുമാറുന്നത്. രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കേസില്‍ നിന്ന് പിന്മാറി. വിസ്താരത്തിനിടയില്‍ പ്രതിയുടെ അഭിഭാഷകന്‍ അന്തസ്സും മാന്യതയും ഹനിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ഇത് തടയാന്‍ സെഷന്‍സ് ജഡ്ജി തയ്യാറായില്ലെന്നും നടി ആരോപിക്കുന്നു. 

കേസ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിലെ നിയമ പ്രശ്‌നങ്ങളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ ഈ വസ്തുതകള്‍ ഒന്നും കണക്കിലെടുക്കാതെയാണ് കോടതി മാറ്റണമെന്ന തന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതെന്നും അതിജീവിത സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ വിശദീകരിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com