തിർവനന്തപുരം: വർക്കലയിൽ അങ്കണവാടിയിൽ പോകാൻ മടി കാണിച്ച മൂന്ന് വയസുകാരിയെ അമ്മൂമ്മ ക്രൂരമായി മർദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മൂമ്മയും അച്ഛനും അറസ്റ്റിൽ. ജുവനൈൽ ജസ്റ്റിസ് വകുപ്പ് പ്രകാരം കേസിൽ അമ്മൂമ്മയേയും അച്ഛനേയും പ്രതിചേർത്ത് വർക്കല പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
പ്രതികൾക്ക് മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന വകുപ്പിന് പുറമേ കരുതിക്കൂട്ടിയുള്ള മർദനം, ആയുധം കൊണ്ട് അല്ലെങ്കിൽ മറ്റ് എന്തെങ്കിലും സാധനങ്ങൾ കൊണ്ടുള്ള ആക്രമണം എന്നിങ്ങിനെ വിവിധ വകുപ്പുകൾ ചേർത്താണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം നേരത്തെ റിപ്പോർട്ട് ചെയ്തതിൽ നിന്നും വ്യത്യസ്തമായാണ് പൊലീസ് എഫ്ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്. അങ്കണവാടിയിൽ പോകാൻ മടി കാണിച്ചതിനാണ് കുട്ടിയുടെ അമ്മയുടെ അമ്മ വടികൊണ്ട് പൊതിരെ തല്ലിയതെന്നായിരുന്നു മുൻപ് പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ അങ്കണവാടിയിൽ പോകാതെ പ്രതികളുമായി വിരോധമുള്ളവരുടെ വീട്ടിൽ കുട്ടി പോയതിൻ്റെ ദേഷ്യത്തിലാണ് അമ്മൂമ്മ ആ വീട്ടിൽ നിന്ന് കുട്ടിയെ വിളിച്ചിറക്കി മർദ്ദിച്ചതെന്നും വൈകിട്ട് വീട്ടിൽ എത്തിയ പിതാവും ഇത് അറിഞ്ഞ് കുട്ടിയെ വീണ്ടും മർദിച്ചുവെന്നുമാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കുഞ്ഞിനെ അമ്മൂമ്മ മർദിക്കുന്ന ദൃശ്യങ്ങൾ അയൽവാസി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെ ദൃശ്യങ്ങൾ അതിവേഗം പ്രചരിച്ചു. കുഞ്ഞിനെ രക്ഷിതാക്കൾ പതിവായി മർദ്ദിക്കാറുള്ളതായും നാട്ടുകാർ പൊലീസിനെ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ