അടൂർ: പണം അപഹരിച്ചെന്ന് ആരോപിച്ച് വയോധികനെ സുഹൃത്ത് തല്ലിക്കൊന്നു. സംഭവത്തിൽ ഏഴംകുളം സ്വദേശി സുനിൽ കുമാറിനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്‌തു. തേപ്പുപ്പാറ സ്വദേശി മണിക്കുട്ടൻ (60) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ ഒഴുപാറയിൽ മൃതദേഹം വഴിയരികിൽ
ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹത്തിൽ മുറിവുകളുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് മൃതദേഹം പരിശോധനയ്ക്ക് അയച്ചു. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ മർദനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവവും വാരിയെല്ലുകൾ ഒടിഞ്ഞതുമാണ് മരണ കാരണമെന്ന് തെളിഞ്ഞു. ഇതോടെ മണിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി സുഹൃത്ത് സുനിൽ കുമാറാണെന്ന് കണ്ടെത്തുന്നത്.
സുനിലും മണിയും സുഹൃത്തുക്കളായിരുന്നു. ഇരുവരും പതിവായി ഒരുമിച്ച് മദ്യപിക്കാറുണ്ടായിരുന്നു. ഫെബ്രുവരി ആദ്യ വാരം സുനിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 12,000 രൂപ മണി മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് സുനിൽ വ്യാഴാഴ്‌ച മണിയുടെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കി. തകർക്കത്തിനിടെ സുനിൽ മണിയെ മർദിച്ചു. അതിനിടെയാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് പറയുന്നത്.
മണി മരിച്ചെന്ന് സ്ഥിരീകരിച്ചതോടെ പ്രതി മൃതദേഹം വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മണിയുടെ മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. ആദ്യ ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായാണ് ഇയാൾ മറുപടി നൽകിയത്. ഇതോടെ ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്‌തപ്പോൾ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ