ഇത് ശുദ്ധ ഇസ്ലാമോഫോബിയ; അന്നൊന്നും മുഖ്യമന്ത്രിയുടെ ആശങ്ക കണ്ടില്ലല്ലോ? ആര്‍എസ്എസ് ചര്‍ച്ചയില്‍ ജമാഅത്തെ ഇസ്ലാമി

ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്മാന്‍
ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്മാന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇസ്ലാമോഫോബിയ വളര്‍ത്തുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി. കേരളത്തില്‍ മാത്രം വളരെ ആസൂത്രിതമായി ജമാഅത്തെ ഇസ്ലാമി -ആര്‍എസ്എസ് രഹസ്യചര്‍ച്ച എന്ന രീതിയില്‍ ചിലര്‍ വ്യാപകമായി ബഹളംവെക്കുയാണ്. കേരളത്തില്‍ ഒരുപാട് സംഘടനകള്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്താറുണ്ട്. അപ്പോഴൊന്നും ഇത്തരത്തില്‍ വാര്‍ത്തകള്‍ വരാറില്ല. എല്ലാവരുമായി ചര്‍ച്ചയാകാമെന്ന നിലപാടാണ് ജമാഅത്തെ ഇസ്ലാമിക്കുള്ളതെന്ന് അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്മാന്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

കേരളത്തില്‍ ഒരുപാട് സംഘടനകള്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്താറുണ്ട്. എന്‍എസ്എസ്, എസ്എന്‍ഡിപി, ചില ക്രിസ്തീയ സഭകള്‍ എല്ലാം ചര്‍ച്ച നടത്തുമ്പോഴും അതിന്റെ പേരില്‍ ഇവിടെ ഒരു ബഹളവും നടക്കാറില്ല. അപ്പോഴൊന്നും അത് ഇന്ത്യയിലെ മതനിരപേക്ഷ മുന്നേറ്റത്തിന് അപകടം വരുത്തുമെന്ന് കേരളത്തിലെ മുഖ്യമന്ത്രി ആശങ്കപ്പെട്ടിട്ടില്ല. ഇത് ശുദ്ധ ഇസ്ലാമോഫോബിയ ആണ്. അങ്ങനെ ഒരു പ്രിവിലേജ് നിങ്ങള്‍ക്കില്ല എന്ന മറുഭാഷയാണ് മറുപടി. 

എല്ലാവരുമായി ചര്‍ച്ചയാകാമെന്നതാണ് സംഘടനയുടെ നിലപാട്. ചര്‍ച്ചയില്‍ എന്തുപറയുന്നു എന്നതാണ് പ്രധാനം. ചര്‍ച്ച നടത്തിയതിന് പിന്നാലെ, സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് മുഖ്യമന്ത്രിയുടെ ഒരു കുറിപ്പ് വന്നു, അതില്‍ നിരവധി ചോദ്യങ്ങളാണ് അദ്ദേഹം ചോദിച്ചത്. ഉള്ളടക്കം വ്യക്തമാക്കണമെന്നതുള്‍പ്പടെ. മുഖ്യമന്ത്രി ചരിത്രം മറക്കരുത്. ശ്രീ എം എന്നയാളുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ആര്‍എസ്എസ് നേതൃത്വുമായി ചര്‍ച്ച നടത്തിയിരുന്നു. 2016ല്‍ നടത്തിയ ചര്‍ച്ച വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുറത്തറിഞ്ഞത്. 

ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസും തമ്മിലല്ല ചര്‍ച്ച നടന്നത്. മുസ്ലിം സംഘടനകളുമായാണ് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയ്ക്കായി ആര്‍എസ്എസ് ക്ഷണിച്ചതിന്റെ അടിസ്ഥാനത്തില്‍ എല്ലാ മുസ്ലീം സംഘടനകളും ഒന്നിച്ചെടുത്ത തീരുമാനത്തിലാണ് പങ്കെടുത്തത്. ചര്‍ച്ചയില്‍ ഒന്നും തീര്‍പ്പായില്ലെന്നും ഇരുഭാഗവും അവരുടെ വിഷയങ്ങള്‍ ഉന്നയിച്ചെന്നും അദ്ദേഹം പറഞ്ഞു. 

 ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com