കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ നല്‍കാന്‍ അനുമതി

By സമകാലികമലയാളം ഡെസ്ക്  |   Published: 20th February 2023 08:47 PM  |  

Last Updated: 20th February 2023 09:50 PM  |   A+A-   |  

ksrtc

ഫയല്‍ ചിത്രം



തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ ഇന്‍ഷുറന്‍സ് വകുപ്പ് അനുമതി നല്‍കി. എസ്എല്‍ഐ ആന്‍ഡ് ജിഐഎസ് ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനാണ് അനുമതി നല്‍കിയത്. ഇതോടെ സര്‍വീസിന് ഇടയില്‍ മരണപ്പെട്ട 47 ഓളം ജീവനക്കാരുടെ മരണാനന്തരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള സാഹചര്യം തെളിഞ്ഞു. കെഎസ്ആര്‍ടിസിയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം വിവിധ വിഭാഗം ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ഈടാക്കിയ എസ്എല്‍ഐ, ജിഐഎസ് എല്‍ഐസി, മറ്റ് നോണ്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ റിക്കവറികള്‍ ഉള്‍പ്പെടെയുള്ളവ ഒരു വര്‍ഷത്തിനു മുകളില്‍ കുടിശ്ശികയായിരുന്നു. ഈ കാലയളവില്‍ 47 ഓളം ജീവനക്കാര്‍ മരണമടയുകയും, അവരുടെ മരണാനന്തരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാതിരിക്കുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ 2022 ജനുവരി മാസം മുതല്‍ നവംബര്‍ മാസം വരെയുള്ള 11 മാസത്തെ എസ്എല്‍ഐ, ജിഐഎസ് കുടിശ്ശികത്തുകയായ 22.9 കോടി രൂപ പലിശയും പിഴപ്പലിശയും ഒഴിവാക്കി. ശബരിമല സ്‌പെഷ്യല്‍ സര്‍വീസ് നടത്തിപ്പില്‍നിന്നും ലഭ്യമായ അധിക വരുമാനത്തില്‍ നിന്നുമുള്ള തുക ഇതിന് വേണ്ടി അടക്കുന്നതിനും, കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ മരണപ്പെട്ട ജീവനക്കാരുടെ മരണാനന്തര ആനുകൂല്യങ്ങള്‍ പ്രത്യേക പരിഗണയിലൂടെ അനുവദിക്കണമെന്ന് കെഎസ്ആര്‍ടിസി സിഎംഡി അഭ്യര്‍ഥിച്ചിരുന്നു. വിഷയം പരിശോധിച്ച സര്‍ക്കാര്‍ 1988 ലെ എസ്എല്‍ഐ ചട്ടത്തില്‍ ഇളവ് നല്‍കി ഇതിനെ ഒരു പ്രത്യേക കേസ് ആയി പരിഗണിച്ച് ആനുകൂല്യങ്ങള്‍ അനുവദിക്കുകയായിരുന്നു. 

എസ്എല്‍ഐ, ജിഐഎസ് കുടിശ്ശികത്തുകയായ 22.9 കോടി രൂപയും, 7.15 കോടി രൂപ എല്‍ഐസിക്കും ഈ മോശം ധനസ്ഥി സമയത്ത് തന്നെ ശബരിമല സ്‌പെഷ്യല്‍ സര്‍വീസില്‍ നിന്നും മിച്ചം പിടിച്ച തുക അടച്ചത് കൊണ്ടാണ് സര്‍ക്കാര്‍ പലിശയും, പിഴപ്പലിശയും ഒഴിവാക്കി കെഎസ്ആര്‍ടിസിയെ സഹായിച്ചത്. ഈ ഇനത്തില്‍ മാത്രം കോടികളുടെ ലാഭമാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ സഹകരണ നിക്ഷേപങ്ങളുടെ പലിശനിരക്ക് വര്‍ധിപ്പിച്ചു; പുതിയ നിരക്കുകള്‍ ഇങ്ങനെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ