സാക്ഷി വിസ്താരത്തിനായി മഞ്ജു വാര്യര്‍ കോടതിയില്‍; നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകം

ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത ഉറപ്പു വരുത്തുകയാണ് പ്രോസിക്യൂഷന്റെ ലക്ഷ്യം
മഞ്ജു വാര്യര്‍/ഫയല്‍
മഞ്ജു വാര്യര്‍/ഫയല്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി നടി മഞ്ജു വാര്യര്‍ വിചാരണ കോടതിയില്‍ ഹാജരായി. പ്രോസിക്യൂഷന്റെ രണ്ടാംഘട്ട വിസ്താരത്തിനായാണ് മഞ്ജു കോടതിയില്‍ എത്തിയത്. കേസിലെ പ്രതി ദിലീപിന്റെയും ബന്ധുക്കളുടേയും ഓഡിയോ ക്ലിപ്പിലെ ശബ്ദം തിരിച്ചറിയുന്നതിന് വേണ്ടിയാണ് മഞ്ജുവാര്യരെ വീണ്ടും വിസ്തരിക്കുന്നത്. 

കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത ഉറപ്പു വരുത്തുകയാണ് പ്രോസിക്യൂഷന്റെ ലക്ഷ്യം. കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാറും ദിലീപിന്റെ ശബ്ദസംഭാഷണത്തിന്റെ ക്ലിപ്പ് അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. 

ശബ്ദരേഖകള്‍ ദിലീപിന്റെയും ബന്ധുക്കളുടേതുമാണെന്ന് നേരത്തെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുക ലക്ഷ്യമിട്ടാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നത്. 

വിസ്താരത്തിന് ഹാജരാകണമെന്ന് കാണിച്ച് കഴിഞ്ഞ വ്യാഴാഴ്ച മഞ്ജു വാര്യര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ദിലീപ് സുപ്രീംകോടതിയെ സമീപിച്ചതോടെ വിസ്താരം നീട്ടുകയായിരുന്നു. കേസില്‍ മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്നായിരുന്നു ദീലീപിന്റെ ആവശ്യം.

അതേസമയം, കേസില്‍ ആരെയൊക്കെ വിസ്തരിക്കണം എന്ന് തീരുമാനിക്കേണ്ടത് പ്രതിയാകരുതെന്ന് ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകന്‍ പറഞ്ഞു. ഈ വാദം അംഗീകരിച്ച് മഞ്ജു വാര്യര്‍ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com