കൈക്കൂലി വാങ്ങി സുഖമായി ജീവിക്കാമെന്ന് കരുതേണ്ട; കളങ്കിതരെ ചുമക്കില്ല; ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2023 12:17 PM  |  

Last Updated: 25th February 2023 12:17 PM  |   A+A-   |  

pinarayi

മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുന്നു

 

തിരുവനന്തപുരം:  ദുരിതാശ്വസ ഫണ്ട് തട്ടിപ്പിന് പിന്നാലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി. വികസനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ചിലര്‍ക്ക് ഉള്ളത് ലാഭചിന്തകള്‍ മാത്രമാണ്. കളങ്കിതരെ ചുമക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

പുതിയ കാലത്ത് ഓരോ നീക്കവും നിരീക്ഷിക്കാനും തെറ്റായ നീക്കം ഉണ്ടായാല്‍ വേണ്ട നടപടി എടുക്കാന്‍ അത്ര ബുദ്ധിമുട്ടോ തടസമോ ഇല്ല. ഇത് എല്ലാവരും ഓര്‍ക്കുന്നത് നല്ലതാതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'ഇത്തരം ആളുകളെ കുറിച്ചുള്ള വിവരശഖരണം, അന്വേഷണം സര്‍ക്കാര്‍ നടത്തിവരുന്നുണ്ട്. ചില മേഖലകളില്‍ കുറച്ചുകാലം സര്‍വീസ് ഉള്ള ആളുകള്‍ തന്നെ സര്‍വീസില്‍ നിന്ന് പുറത്തായ കാഴ്ച നിങ്ങള്‍ കണ്ടിട്ടുണ്ടാകും. അത് ആ ഒരു മേഖലയ്ക്ക് മാത്രം ബാധകമല്ല. നമ്മളിലര്‍പ്പിതമായ ഉത്തരവാദിത്വം നിര്‍വഹിക്കാതെ വ്യക്തിപരമായ ലാഭേച്ഛയോടെ, സംസ്ഥാനത്തിന് ആകെയും കളങ്കമുണ്ടാക്കുന്ന വ്യക്തിത്വങ്ങളെ തുടര്‍ന്നു ചുമന്നുപോകേണ്ട ബാധ്യത സര്‍ക്കാരിനുണ്ടാവില്ല. അത് ഇത്തരത്തിലുള്ള അപൂര്‍വം ചിലര്‍ മനസിലാക്കുന്നത് നല്ലതാണ'-് മുഖ്യമന്ത്രി പറഞ്ഞു

'പൊതുജനങ്ങളുടെ പണം ഏതെങ്കിലും രീതിയില്‍ കട്ടെടുത്തോ, കൈക്കൂലി വാങ്ങിയോ സുഖമായി ജീവിക്കാമെന്ന് ആരും കരുതരുത്. ജനങ്ങള്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാതെ അവരെ ബുദ്ധിമുട്ടിക്കുന്ന നിലപാട് ആരും സ്വീകരിക്കാന്‍ പാടില്ല. ഇങ്ങനെ ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും ഉണ്ടാവില്ല. സിവില്‍ സര്‍വീസിലുള്ള പുഴുക്കുത്തുകളായി മാത്രമെ അവരെ കണക്കാക്കാന്‍ പറ്റുള്ളു. അത്തരം പുഴുക്കുത്തുകളെ കണ്ടെത്താന്‍ കൂടി നേരെചൊവ്വെ പ്രവര്‍ത്തിക്കുന്നവര്‍ തയ്യാറാകണം. അവര്‍ക്കെതിരെ സമൂഹം ആഗ്രഹിക്കുന്ന രിതിയില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കും'- മുഖ്യമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കെഎസ്ആര്‍ടിസിയില്‍ 50വയസ് കഴിഞ്ഞവര്‍ക്ക് നിര്‍ബന്ധിത വിആര്‍എസ്; 7200 പേരുടെ പട്ടിക തയ്യാറാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ