മുഖ്യപൈലറ്റിന് വലിയ പിഴവുണ്ടായി; വിമാനത്തിന്റെ വാൽഭാഗം ഇടിച്ചതിൽ അന്വേഷണം തുടങ്ങി, രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th February 2023 07:30 AM |
Last Updated: 26th February 2023 07:34 AM | A+A A- |

വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ്/ ടിവി ദൃശ്യം
തിരുവനന്തപുരം; കോഴിക്കോടു നിന്നു സൗദിയിലെ ദമാമിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ റൺവേയിൽ ഇടിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി. എയർ ഇന്ത്യയുടെ ആഭ്യന്തര സമിതിയാണ് അന്വേഷണം നടത്തുക. മുഖ്യപൈലറ്റിന് വലിയ പിഴവുണ്ടായതായി മുംബൈയിലെ എയർ ഇന്ത്യയുടെ ഓപ്പറേഷൻസ് വിഭാഗത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അപകടത്തിന്റെ കാരണം, പൈലറ്റിന്റെ ഭാഗത്തു വീഴ്ചയുണ്ടായോ തുടങ്ങിയ വിവരങ്ങൾ അന്വേഷിച്ച ശേഷം റിപ്പോർട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനു (ഡിജിസിഎ) കൈമാറും. പൈലറ്റ്, കാബിൻ ക്രൂ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തും. കോഴിക്കോട് വിമാനത്താവളവും അന്വേഷണ സംഘം സന്ദർശിക്കും. രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണു നിർദേശം.
മുഖ്യപൈലറ്റിന് വലിയ പിഴവുണ്ടായതായി മുംബൈയിലെ എയർ ഇന്ത്യയുടെ ഓപ്പറേഷൻസ് വിഭാഗത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അപകടമുണ്ടായപ്പോൾ വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റിനെ അന്വേഷണത്തിന്റെ ഭാഗമായി ജോലിയിൽനിന്നു മാറ്റി നിർത്തിയിട്ടുണ്ട്. രണ്ടാഴ്ച നിർബന്ധിത സിമുലേറ്റർ പരിശീലനത്തിന് പോകാനും ഇവരോട് നിർദേശിച്ചു. പൈലറ്റിനു വീഴ്ചയുണ്ടായോ എന്നു പരിശോധിച്ച ശേഷം തുടർ നടപടിയെടുക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
വിമാനം പറന്നുയർന്നപ്പോൾ റൺവേയിൽ വാൽഭാഗം ഉരസി ടെയിൽ സ്‌കിഡ് എന്ന ഭാഗത്തിന് തകരാർ പറ്റിയിരുന്നു. രണ്ടരമണിക്കൂർ ആശങ്കയ്ക്കൊടുവിൽ വിമാനം പിന്നീട് തിരുവനന്തപുരത്ത് സുരക്ഷിതമായിറക്കി. പുതിയ ടെയിൽസ്‌കിഡ് സ്ഥാപിച്ചശേഷം വേറെ പൈലറ്റുമാരെ നിയോഗിച്ചായിരുന്നു തുടർയാത്ര.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ