വിഷം നൽകി കൊല്ലാൻ ശ്രമിച്ചെന്ന് സരിത; രക്ത സാമ്പിളുകൾ പരിശോധിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th February 2023 09:00 PM  |  

Last Updated: 27th February 2023 09:00 PM  |   A+A-   |  

Saritha S Nair

സരിത എസ് നായര്‍/ ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ഭക്ഷണത്തിൽ രാസവസ്തു ചേർത്ത് തന്നെ കൊല്ലാൻ ശ്രമിച്ചെന്ന് സോളാർ കേസിലെ പ്രതി സരിത നായരുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് രക്ത സാമ്പിളുകൾ ക്രൈം ബ്രാഞ്ച് ശേഖരിച്ചു. സാമ്പിളുകൾ പരിശോധനയ്ക്കായി ഡൽഹിയിലെ നാഷണൽ ഫൊറൻസിക് ലാബിലേക്ക് അയച്ചു. 

മുൻ ഡ്രൈവറായിരുന്ന വിനു കുമാർ ഭക്ഷണത്തിലും വെളളത്തിലും വിഷം കലർത്തി നൽകി കൊല്ലാൻ ശ്രമിച്ചുവെന്ന സരിതയുടെ പരാതിയാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. സംസ്ഥാന ഫൊറൻസിക് ലാബിൽ വിഷാംശം തിരിച്ചറിയാനുള്ള പരിശോധന സംവിധാനമില്ല. ഇതിനാലാണ് ഡൽഹിയിലേക്ക് സാമ്പിളുകൾ അയച്ചത്. 

കോടതി മുഖേനയാണ് ‍ഡൽഹി ലാബിലേക്ക് സാമ്പിളുകള്‍ അയച്ചത്. വാസക്യുലിറ്റിക് ന്യൂറോപ്പതി രോഗം ബാധിച്ച സരിത ഇപ്പോള്‍ തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിൽ ചികിത്സയിലാണ്. 

പരാതി ലഭിച്ചതിനെ തുടർന്ന് ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി. വിനു കുമാറിന്റെ വീട്ടിലും പരിശോധന നടത്തി. ചികിത്സിക്കുന്ന ഡോക്ടർമാരിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. വിനു കുമാറിന്റെ ഫോൺ രേഖകളും അന്വേഷണ സംഘം ശേഖരിച്ചു. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നു വിനു കുമാർ ആരോപിച്ചു. 

സരിതയുടെ സഹായിയായ വിനു കുമാറിനെതിരെ 2022 നവംബര്‍ മാസം എട്ടിനാണ് വധ ശ്രമത്തിന് കേസെടുത്തത്. ജ്യൂസിൽ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചെന്നായിരുന്നു സരിതയുടെ പരാതി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വയനാട് അമ്പുകുത്തി മലയില്‍ തീപിടിത്തം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌