തിരുവനന്തപുരം; മന്ത്രി സജി ചെറിയാന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ വലിയ മഞ്ഞുരുകലിനാണ് സാക്ഷിയായത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഏറെ നാളുകൾക്കുശേഷം സൗഹാർദത്തോടെ പെരുമാറി. സ്റ്റേജിൽ നിന്നുള്ള ഇരുവരുടേയും സംഭാഷണവും വാർത്തയായിരുന്നു. അതിനു പിന്നാലെ മുഖ്യമന്ത്രിയെ തേടി ക്ലിഫ് ഹൗസിലേക്ക് ഗവർണറുടെ സമ്മാനപ്പൊതിയും എത്തി.
കശ്മീരിൽ നിന്നുള്ള വിശേഷ വസ്തുക്കൾ അടങ്ങിയ സമ്മാനപ്പൊതിയാണ് ഗവർണർ അയച്ചത്. കശ്മീരി ബ്രെഡ്, കുങ്കുമം ചേർത്ത കാവാ തേയില എന്നിവയാണു സമ്മാനപ്പൊതിയിലുണ്ടായിരുന്നത്. സജി ചെറിയാന്റെ സത്യപ്രതിജ്ഞാചടങ്ങിനുശേഷം രാത്രിയോടെ രാജ്ഭവനിലെ ജീവനക്കാരൻ വശമാണു സമ്മാനം എത്തിച്ചത്. പുതുവത്സര ആഘോഷത്തിനായി ഗവർണർ കശ്മീരിൽ പോയിരുന്നു. അവിടെനിന്നുകൊണ്ടുവന്ന വിശേഷ വസ്തുക്കളാണ് മുഖ്യമന്ത്രിക്ക് നൽകിയത്.
ഇത് ആദ്യമായിട്ടല്ല ആരിഫ് മുഹമ്മദ് ഖാൻ ക്ലിഫ്ഹൗസിലേക്കു സമ്മാനങ്ങൾ കൊടുത്തയയ്ക്കുന്നത് കോവിഡ് സമയത്ത് യുപിയിലെ സ്വന്തം നാട്ടിൽനിന്നെത്തിച്ച മാമ്പഴം സമ്മാനിച്ചിരുന്നു. വലിയ പെട്ടികളിൽ എത്തിച്ച മാമ്പഴം സഞ്ചികളിലാക്കിയാണു കൊടുത്തയച്ചത്. മുഖ്യമന്ത്രിക്കു മാത്രമല്ല, പല മന്ത്രിമാർക്കും മറ്റു പ്രധാന പദവികളിലുള്ളവർക്കും ഗവർണറുടെ സമ്മാനം എത്തിയിരുന്നു. പിറന്നാൾ ആഘോഷിക്കുന്ന പ്രിയപ്പെട്ടവർക്ക് ഗവർണർ കേക്കും കൊടുത്തയക്കാറുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ