തിരുവനന്തപുരം: യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിനെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് ലോകായുക്തയിൽ പരാതി. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട അർധ ജുഡീഷ്യൽ സ്ഥാപനമായ യുവജന കമ്മിഷന്റെ അധ്യക്ഷ രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളിൽ പങ്കെടുക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ബിനു ചുള്ളിയിലാണ് പരാതി നൽകിയത്.
സർക്കാർ നിശ്ചയിച്ചു കൊടുത്തിട്ടുള്ള സിവിൽ ചുമതലകളും അധികാരങ്ങളുമുള്ള ജുഡീഷ്യൽ സ്ഥാപനമാണ് യുവജന കമ്മിഷൻ അങ്ങനെ ഒരു സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന ഒരാൾ ഇത്തരത്തിൽ രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണ്. ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് പരിപാടിയിലും നിരവധി പാർട്ടി പരിപാടികളിലും ചിന്താ ജെറോം പങ്കെടുത്തുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. ഇത് കമ്മിഷന്റെ സുതാര്യമായ പ്രവർത്തനത്തെ ബാധിക്കാനിടയുണ്ട്. എന്ത് ലക്ഷ്യം കൊണ്ടാണോ കമ്മീഷൻ ആരംഭിച്ചത് അതിനെതിരായാണ് അധ്യക്ഷ പ്രവർത്തിക്കുന്നതെന്നും പരാതിയിൽ പറഞ്ഞു.
ലോകായുക്ത തിങ്കളാഴ്ച പരാതി പരിഗണിച്ചേക്കും. പരാതിയിൽ ആളെ വിളിച്ചു വരുത്തുന്നതിനും, ഹാജരാകൽ ഉറപ്പു വരുത്തുന്നതിനും, സത്യപ്രസ്താവനയിന്മേൽ വിസ്തരിക്കുന്നതിനും, രേഖകൾ കണ്ടെടുക്കുവാനും, ഹാജരാക്കുവാൻ ആവശ്യപ്പെടുന്നതിനും, തെളിവ് സ്വീകരിക്കുന്നതിനും, ഏതെങ്കിലും കോടതിയിൽ നിന്നോ, ഏതെങ്കിലും പൊതുരേഖയോ അതിന്റെ പകർപ്പോ ആവശ്യപ്പെടുന്നതിനും, സാക്ഷികളെ വിസ്തരിക്കുന്നതിനും ഒക്കെയുള്ള അധികാരം കമ്മീഷനുണ്ട്. ഈ അധികാരമൊക്കെയുള്ളപ്പോഴാണ് രാഷ്ട്രീയ പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതെന്നാണ് പരാതി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ