ക്വാറി ബിസിനസിലെ കള്ളപ്പണ ഇടപാട്; പിവി അൻവറിനെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു

ബെൽത്തങ്ങടിയിലെ ക്വാറിയുടെ പേരിൽ 50 ലക്ഷം രൂപ തട്ടി എന്ന പരാതിയിലാണ് ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ
പി വി അൻവർ/ ഫയല്‍ ചിത്രം
പി വി അൻവർ/ ഫയല്‍ ചിത്രം

കൊച്ചി: പിവി അൻവർ എംഎൽഎയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു.  ബെൽത്തങ്ങടിയിലെ ക്വാറിയുടെ പേരിൽ 50 ലക്ഷം രൂപ തട്ടി എന്ന പരാതിയിലാണ് ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ. ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട്  അൻവർ എംഎൽഎയെ ഇന്നലെയും ഇഡി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്ലിന് ശേഷം പ്രതികരണം തേടിയ മാധ്യമങ്ങളോട് അൻവർ ക്ഷുഭിതനായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ഫുട്ബോള്‍ മത്സരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഇഡി വിളിപ്പിച്ചതെന്നായിരുന്നു  അൻവറിൻ്റെ മറുപടി. 

ഇന്നലെ ഉച്ചയ്ക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി ഒമ്പതു മണിക്കാണ് അവസാനിച്ചത്. മംഗലാപുരത്തെ ക്വാറിയുമായി  ബന്ധപ്പെട്ട് നടന്ന 50 ലക്ഷത്തിന്‍റെ ഇടപാടിനെപ്പറ്റിയായിരുന്നു ചോദ്യം ചെയ്യല്‍. തന്‍റെ ഉടമസ്ഥതയിൽ മംഗലാപുരത്ത് ക്വാറിയുണ്ടെന്നും 50 ലക്ഷം രൂപ മുടക്കിയാൽ  പത്തു ശതമാനം ഷെയർ നൽകാമെന്ന് അൻവർ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് മലപ്പുറം സ്വദേശിയായ  വ്യവസായി നടുത്തൊടി സലീം ഇഡിയ്ക്ക് മൊഴി നൽകിയത്. മാസം തോറും അൻപതിനായിരം രൂപവീതം ലാഭവിഹിതമായി നൽകാമെന്നും പിവി അൻവര്‍  അറിയിച്ചു.  10 ലക്ഷം രൂപ ബാങ്ക് മുഖേനയും 40 ലക്ഷം രൂപ നേരിട്ടും പിവി അൻവറിന് കൈമാറിയെന്നാണ് പരാതിക്കാരനായ സലീം എൻഫോഴ്സ്മെന്‍റിനോട് പറ‍ഞ്ഞത്.

അമ്പത് ലക്ഷം രൂപ   നൽകിയെങ്കിലും ലാഭവിഹിതം കിട്ടിയില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ അൻവറിന് സ്വന്തമായി ക്വാറിയില്ലെന്നും ഇബ്രാഹിം എന്നയാളുടെ ഉടമസ്ഥതയിലുളള ക്വാറി കാണിച്ചാണ് തന്‍റെ പക്കൽ നിന്ന് പണം വാങ്ങിയതെന്നും ബോധ്യപ്പെട്ടതായി  സലീം ആരോപിക്കുന്നു. സാമ്പത്തിക ഇടപാടിൽ കളളപ്പണം ഉൾപ്പെട്ടിട്ടുണ്ടോയെന്നാണ്  കേന്ദ്ര ഏജൻസി പ്രധാനമായും പരിശോധിക്കുന്നത്. ഈ ഇടപാടുമായി ബന്ധമുളള നിരവധിപ്പേരുടെ മൊഴി നേരത്തെ തന്നെ ഇ.ഡി  രേഖപ്പെടുത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com