മൂന്നാർ; സ്വകാര്യ സ്കൂളിലെ അധ്യാപകനെ വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങി. കട്ടപ്പന ശാന്തിഗ്രാം സ്വദേശി അരുൺ തോമസിന്റെ മരണത്തിലാണ് മൂന്നാർ പൊലീസ് സ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തത്. നാളെ ഫോറൻസിക് വിദഗ്ധർ അധ്യാപകന്റെ വീട്ടിൽ പരിശോധന നടത്തും.
രാവിലെ 10 30 ഓടെ സ്കൂളിലെത്തിയ അരുൺ 11 മണിയോടെ വീട്ടിലേക്ക് തിരിച്ചെത്തി. വീട്ടിൽ ആ സമയത്ത് ഉണ്ടായിരുന്ന പിതാവിനോട് ഒന്നും മിണ്ടാതെ മുറിക്കുള്ളിലേക്ക് കടന്ന് കതകടച്ചു. ഏറെ നേരമായിട്ടും പുറത്തുകാണാതെയിരുന്നതോടെ കതകിൽ മുട്ടി വിളിച്ചെങ്കിലും അനക്കമുണ്ടായില്ല. കതക് അകത്ത് നിന്നും കുറ്റിയിട്ട നിലയിലായിരുന്നു. സംശയം തോന്നി ജനലിലൂടെ നോക്കിയപ്പോഴാണ് അരുൺ തോമസിനെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ സ്കൂളിൽ വിളിച്ച് വിവരം അറിയിച്ചു. നാട്ടുകാരും അധ്യാപകരും കുട്ടികളും എത്തി വാതിൽ പൊളിച്ച് ഇദ്ദേഹത്തെ മൂന്നാർ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി അധ്യാപകൻ അസ്വസ്ഥനായിരുന്നു. സ്കൂളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോയെന്നതും വ്യക്തമല്ല. വീട് പൊലീസ് പൂട്ടിയിട്ടിരിക്കുകയാണ്. ഇതിനിടെ അധ്യാപകന്‍റെ മരണത്തിൽ സ്കൂൾ മാനേജുമെന്റ് അനുശോചനം രേഖപ്പെടുത്തുകയോ, കുട്ടികൾക്ക് അവധി നൽകുകയോ ചെയ്യാൻ കൂട്ടാക്കാത്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ