'കസവ് മുണ്ടും വേഷ്ടിയും'; ഗുരുവായൂരില്‍ സന്ദര്‍ശനം നടത്തി മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്

മേല്‍പുത്തൂര്‍ ആഡിറ്റോറിയത്തിലും കിഴക്കേ നടയിലും നിന്നിരുന്ന ഭക്തജനങ്ങളെ കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് മുന്‍ രാഷ്ട്രപതി ക്ഷേത്രത്തില്‍ പ്രവേശിച്ചത്.
രാംനാഥ് കോവിന്ദ് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നു
രാംനാഥ് കോവിന്ദ് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നു

ഗുരുവായൂര്‍: മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സന്ദര്‍ശനം. ഭാര്യ സവിത കോവിന്ദ്, മകള്‍ സ്വാതി കോവിന്ദ്, പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കസവ് മുണ്ടും വേഷ്ടിയുമായിരുന്നു വേഷം.  

ദേവസ്വം ചെയര്‍മാന്‍ ഡോ.വികെ.വിജയന്‍ ,ഭരണ സമിതി അംഗങ്ങളായ സി മനോജ്, കെആര്‍ ഗോപിനാഥ്, അഡ്മിനിസ്‌ട്രേറ്റര്‍ കെപി വിനയന്‍, ദേവസ്വം ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ദേവസ്വം ചെയര്‍മാന്‍ രാംനാഥ് കോവിന്ദിനെ പൊന്നാടയണിയിച്ചു. തുടര്‍ന്ന് മേല്‍പുത്തൂര്‍ ആഡിറ്റോറിയത്തിലും കിഴക്കേ നടയിലും നിന്നിരുന്ന ഭക്തജനങ്ങളെ കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് മുന്‍ രാഷ്ട്രപതി ക്ഷേത്രത്തില്‍ പ്രവേശിച്ചത്.  കൊടിമര ചുവട്ടില്‍ നിന്ന് ആദ്യം  ഗുരുവായൂരപ്പനെ തൊഴുത ശേഷം നാലമ്പലത്തില്‍ കടന്നു.സോപാനപടിയില്‍ നിന്ന് ഭഗവാനെ വീണ്ടും തൊഴുത് പ്രാര്‍ത്ഥിച്ചു. കാണിക്കയും സമര്‍പ്പിച്ചു. 

ദര്‍ശനം പൂര്‍ത്തിയാക്കി കൊടിമര ചുവട്ടില്‍ എത്തിയ മുന്‍ ഉപരാഷ്ട്രപതിക്കും കുടുംബാംഗങ്ങള്‍ക്കും ദേവസ്വം ചെയര്‍മാന്‍ പ്രസാദ കിറ്റ് നല്‍കി. ഉപരാഷ്ട്രപതിക്ക് നെറ്റിയില്‍ തൊടാന്‍ കളഭവും നല്‍കി. ദേവസ്വത്തിന്റെ ഉപഹാരം ഭരണ സമിതി അംഗം കെ.ആര്‍.ഗോപിനാഥ് അദ്ദേഹത്തിന് നല്‍കി. ഗജരാജന്‍ഗുരുവായൂര്‍ കേശവനും പാപ്പാനായി  ശ്രീഗുരുവായൂരപ്പനും നില്‍ക്കുന്നത് ആവിഷ്‌കരിച്ച ചുമര്‍ചിത്രമാണ് നല്‍കിയത്.. മുന്‍ രാഷ്ട്രപതി ഇസഡ് പ്ലസ് കാറ്റഗറിയില്‍പ്പെട്ട വിഐപിയായതിനാല്‍ ക്ഷേത്രപരിസരത്ത് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയത്.മുന്‍ രാഷ്ട്രപതിയുടെ സന്ദര്‍ശന ശേഷം പതിവ് പോലെ ഭക്തര്‍ ക്ഷേത്ര ദര്‍ശനം തുടര്‍ന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com