രാസവസ്തുക്കളുടെ സങ്കലനങ്ങള്‍ പോലും ലഹരിക്കായി വിതരണം ചെയ്യപ്പെടുന്നു; ലക്കുകെട്ട ഉപഭോഗം  സമൂഹത്തിനാകെ ഭീഷണി; മുഖ്യമന്ത്രി

By സമകാലികമലയാളം ഡെസ്ക്   |   Published: 26th June 2023 12:03 PM  |  

Last Updated: 26th June 2023 12:03 PM  |   A+A-   |  

drug-free_world

പിണറായി വിജയന്‍ സാമുഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ്‌

 

തിരുവനന്തപുരം:  ലഹരി വിമുക്ത ലോകം സൃഷ്ടിക്കാന്‍ ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരി മരുന്നുകളുടെ ലക്കുകെട്ട ഉപഭോഗം വ്യക്തികളെ മാത്രമല്ല, കുടുംബങ്ങളേയും തലമുറകളെയും സമൂഹത്തെയാകെത്തന്നെയും മാരകമായി ബാധിക്കുന്നു. അതിനെ പിന്‍പറ്റി നടക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ സമാധാനാന്തരീക്ഷത്തെ തകര്‍ക്കുകയും യുവജനങ്ങളെ തെറ്റായ മാര്‍ഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

നിയമങ്ങള്‍ കൊണ്ടും പൊലീസിന്റേയും എക്‌സൈസിന്റേയും പ്രതിരോധ നടപടികള്‍കൊണ്ടും മയക്കു മരുന്ന് വിപത്തിനെ ചെറുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ ഇടപെടല്‍ നടക്കുന്നുണ്ട്. എന്നാല്‍ അത്തരം നടപടികള്‍ കൊണ്ട് മാത്രം ലക്ഷ്യം നേടാനാവില്ലെന്നും പിണറായി കുറിപ്പില്‍ പറഞ്ഞു.

പിണറായിയുടെ ഫെയസ്്ബുക്ക് കുറിപ്പ്

ഇന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനം. മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത ലഹരികടത്തിനും എതിരെ ബോധവല്‍ക്കരണം നല്‍കുന്നതിനു ലോകമാകെ ഈ ദിനം വളരെ പ്രാധാന്യത്തോടെ ആചരിക്കുകയാണ്. മയക്കു മരുന്ന് ഒരു സാമൂഹിക വിപത്തായി മാറുന്ന സാഹചര്യത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്.
വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപഭോഗത്തെ വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്.  അതിനെതിരെ നാടൊന്നാകെ അണിചേരുന്ന പ്രതിരോധമാണ് തീര്‍ക്കേണ്ടത്. ലഹരി മരുന്നുകളുടെ ലക്കുകെട്ട ഉപഭോഗം വ്യക്തികളെ മാത്രമല്ല, കുടുംബങ്ങളേയും തലമുറകളെയും സമൂഹത്തെയാകെത്തന്നെയും മാരകമായി ബാധിക്കുന്നു. അതിനെ പിന്‍പറ്റി നടക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ സമാധാനാന്തരീക്ഷത്തെ തകര്‍ക്കുകയും യുവജനങ്ങളെ തെറ്റായ മാര്‍ഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. 
മുന്‍കാലങ്ങളില്‍ അമിത മദ്യപാനവും കഞ്ചാവ് പോലുള്ള ലഹരി പദാര്‍ത്ഥങ്ങളുമാണ് ഭീഷണി ഉയര്‍ത്തിയിരുന്നതെങ്കില്‍ ഇന്ന് കൂടുതല്‍ മാരകമായ മയക്കു മരുന്നുകള്‍ വ്യാപകമാകുന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നു. മാരക വിഷവസ്തുക്കളായ രാസവസ്തുക്കളുടെ സങ്കലനങ്ങള്‍ പോലും ലഹരിക്കായി വിതരണം ചെയ്യപ്പെടുന്നു. 
അങ്ങേയറ്റം അപകടകരവും മനുഷ്വത്വരഹിതവുമായ പ്രവര്‍ത്തനങ്ങള്‍ അതിന്റെ ഭാഗമായി അരങ്ങേറുന്നു. നിയമങ്ങള്‍ കൊണ്ടും പൊലീസിന്റേയും എക്‌സൈസിന്റേയും പ്രതിരോധ നടപടികള്‍കൊണ്ടും മയക്കു മരുന്ന് വിപത്തിനെ ചെറുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ ഇടപെടല്‍ നടക്കുന്നുണ്ട്. എന്നാല്‍ അത്തരം നടപടികള്‍ കൊണ്ട് മാത്രം ലക്ഷ്യം നേടാനാവില്ല. 
നാടിന്റെ ഭാവി വരും തലമുറയുടെ കൈകളിലാണ്. അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും സര്‍ഗാത്മകശേഷികളും  അപകടത്തിലാക്കാന്‍ അനുവദിച്ചു കൂടാ. മയക്കുമരുന്ന് വിപത്തിനെതിരെ സുശക്തവും പഴുതുകള്‍ ഇല്ലാത്തതുമായ പ്രതിരോധ ദുര്‍ഗം നമുക്ക് തീര്‍ക്കേണ്ടതുണ്ട്. ഓരോ വ്യക്തിയും ഓരോ കുടുംബവും അതില്‍ പങ്കു ചേരണം. ഈ ദിനത്തിന്റെ പ്രാധാന്യം ഏറ്റെടുത്ത് മയക്കുമരുന്നുകളുടേയും ലഹരി പദാര്‍ത്ഥങ്ങളുടേയും ഉപഭോഗത്തില്‍ നിന്നും നാടിന്റെ വിമുക്തിക്കായി പ്രവര്‍ത്തിക്കുമെന്ന് ദൃഢനിശ്ചയം ചെയ്യാം.

ഈ വാര്‍ത്ത കൂടി വായിക്കൂ ഒളിവിലിരിക്കെ പ്രണയവിവാഹം, അച്ചാമ്മ 'മിനി' ആയി; അഞ്ചുവര്‍ഷമായി തുണിക്കടയില്‍ ജോലി, നിര്‍ണായകമായത് തക്കല സ്വദേശിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ