വിഷപ്പുക; കൊച്ചിയിൽ വായു മലിനീകരണം അപകടാവസ്ഥയിൽ

By സമകാലിക മലയാളം ഡെസ്ക്  |   Published: 05th March 2023 08:17 AM  |  

Last Updated: 05th March 2023 08:17 AM  |   A+A-   |  

pollution

ടെലിവിഷൻ ദൃശ്യം

 

കൊച്ചി: കൊച്ചിയിലെ വായു മലിനീകരണ തോത് പാരമ്യത്തിലെത്തി. ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചതോടെ ​വായു ​ഗുണനിലവാര സൂചിക മോശം അവസ്ഥയിലായി. മലിനീകരണമുണ്ടാക്കുന്ന കണങ്ങളുടെ അളവ് അനുവദനീയമായതിലും കൂടുതലാണ് നിലവിൽ. ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. 

പിഎം 2.5 വായു മലിനീകരണത്തോത് 105 മൈക്രോ ഗ്രാമായാണ് ഉയര്‍ന്നത്. ബ്രഹ്മപുരത്ത് തീ പിടിക്കുന്നതിന് തലേ ദിവസം വരെ ഇത് 66 മൈക്രോ ​ഗ്രാം മാത്രമായിരുന്നു. 

പിഎം 10 മലിനീകരണ തോതും വർധിച്ചിട്ടുണ്ട്. 148.41 മൈക്രോ ​ഗ്രാമാണ് ഇന്നലെ രേഖപ്പെടുത്തിയത്. 40 മൈക്രോ ഗ്രാമിനു മുകളിലുള്ള മലിനീകരണം ആരോഗ്യത്തിന് അപകടകരമാണെന്നിരിക്കെയാണ് ഈ വര്‍ധന. 

അതിനിടെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നതിനിടെ വിഷപ്പുക കൊച്ചിയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. മരട്, കുമ്പളം ഭാ​ഗങ്ങളിലേക്കും പുക വ്യാപിക്കുന്നുണ്ട്. പ്ലാസ്റ്റിക്ക് കത്തുന്നതിനാൽ അതിന്റെ മണവും വ്യാപകമായുണ്ട്. കലൂർ, പാലാരിവട്ടം ഭാ​ഗങ്ങളിൽ രാത്രിയിൽ പുക മൂടിയ നിലയിലായിരുന്നു. റോ‍‍ഡ് പോലും കാണാത്ത അവസ്ഥയിലായിരുന്നു. രാവിലെ കാഴ്ചയിൽ പുക അൽപ്പം കുറഞ്ഞിട്ടുണ്ട്. 

കഴിഞ്ഞ നാല് ദിവസമായി തീ പിടിക്കുന്നത് തുടരുകയാണ്. ഫയർ ഫോഴ്സിന്റെ നേതൃ‍ത്വത്തിൽ തീയണയ്ക്കാൻ ശ്രമം തുടരുന്നുണ്ടെങ്കിലും ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. ‌

കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് ചിലയിടങ്ങളിൽ നേരിയ ആശ്വാസമുണ്ടെങ്കിലും മറ്റിടങ്ങളിലേക്ക് പുക വ്യാപിക്കുന്നതും തീ അണയാത്തതും ആശങ്കയായി നിൽക്കുന്നു. ശ്വാസ തടസം ഉൾപ്പെടെയുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർ ചികിത്സ തേടണം. ആശുപത്രികളോട് തയ്യാറായി ഇരിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. 

ഇന്ന് ബ്രഹ്മപുരത്തും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവർ അത്യാവശ്യ സാഹചര്യങ്ങളിൽ ഒഴിച്ച് പകൽ സമയത്ത് വീടിനുള്ളിൽ തന്നെ കഴിയണമെന്ന് കലക്ടർ ഇന്നലെ നിർദ്ദേശിച്ചിരുന്നു. ആരോഗ്യ സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് നടപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബ്രഹ്മപുരം; തീ അണയ്ക്കാൻ ഊർജ്ജിത ശ്രമം; പുക കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു; ജനങ്ങൾ ജാ​ഗ്രത തുടരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌