തിരുവനന്തപുരം: ദേവീസ്തുതികള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ മനസും ഭക്തിയും ആറ്റുകാല്‍ അമ്മയ്ക്ക് സമര്‍പ്പിച്ച് പൊങ്കാല നിവേദിച്ച് ലക്ഷകണക്കിന് സ്ത്രീകള്‍. പത്തരയ്ക്ക് ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെയാണ് നഗരം മുഴുവന്‍ നിരന്ന അടുപ്പുകളില്‍ പൊങ്കാല സമര്‍പ്പണത്തിന് തുടക്കമായത്. അനന്തപുരിയില്‍ കണ്ണെത്താദൂരത്തോളം പൊങ്കാലക്കലങ്ങള്‍ നിറഞ്ഞിരിക്കുകയാണ്.
രണ്ടുവര്‍ഷത്തെ കോവിഡിന് ശേഷം നിയന്ത്രണങ്ങളില്ലാതെ നടക്കുന്നതിനാല്‍ പൊങ്കാലക്കെത്തിയ ഭക്തരുടെ എണ്ണത്തിലും റെക്കോര്‍ഡ് വര്‍ധനയാണ് കണക്കാക്കുന്നത്. രാവിലെ 10ന് ശുദ്ധപുണ്യാഹത്തിനു ശേഷമാണ് പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിച്ചത്. ക്ഷേത്രം തന്ത്രി ശ്രീകോവിലില്‍ നിന്നു ദീപം പകര്‍ന്ന് മേല്‍ശാന്തിക്കു നല്‍കി.
മേല്‍ശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ കത്തിച്ചശേഷം അതേ ദീപം സഹമേല്‍ശാന്തിക്കു കൈമാറുകയും അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശത്തെ പണ്ടാരയടുപ്പിലും തീ പകര്‍ന്നു. പൊങ്കാലയുടെ വിളംബരസൂചകമായി ചെണ്ടമേളവും കതിനാവെടികളും മുഴങ്ങി. പിന്നാലെ ഭക്തരുടെ പൊങ്കാലയടുപ്പുകളിലും തീ തെളിഞ്ഞു.
സിനിമാ നടി ആനി വീട്ടിലും, ജലജ, സീമാ ജി നായര്‍, ചിപ്പി എന്നിവര്‍ ക്ഷേത്രത്തിന് അടുത്ത് പൊങ്കാലയിട്ടു. നടി സ്വാസിക കന്റോണ്‍മെന്റ് സ്റ്റേഷനടുത്തും എംഎല്‍എ ഉമാതോമസ് എംഎല്‍എ ഹോസ്റ്റലിനു മുന്നിലും നടന്‍ സുരേഷ് ഗോപിയും കുടുംബവും വീട്ടിലും പൊങ്കാലയിട്ടു. ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ സുധാമൂര്‍ത്തിയും ദര്‍ശനത്തിനെത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ