ഹെല്‍ത്ത് ടോണിക്കിന് പകരം നല്‍കിയത് ചുമയുടെ മരുന്ന്, അബോധാവസ്ഥയിലായ രോഗി വെന്റിലേറ്ററില്‍; ഡോക്ടര്‍ കൈക്കൂലി വാങ്ങിയെന്ന് ആരോപണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th March 2023 11:18 AM |
Last Updated: 09th March 2023 11:18 AM | A+A A- |

തൃശൂർ മെഡിക്കൽ കോളജ്, ഫയൽ
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ രോഗിക്ക് മരുന്ന് മാറി നല്‍കിയതായി പരാതി. അബോധാവസ്ഥയിലായ ചാലക്കുടി പോട്ട സ്വദേശി അമലിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ഹെല്‍ത്ത് ടോണിക്കിന് പകരം രോഗിക്ക് ചുമയുടെ മരുന്ന് നല്‍കിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് അന്വേഷണം ആരംഭിച്ചു.
ഒരു മാസം മുന്‍പ് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ രോഗിക്കാണ് ദുരവസ്ഥ. രോഗം ഭേദമായി ആശുപത്രി വിടാനിരിക്കേ കഴിഞ്ഞദിവസം മെഡിക്കല്‍ കോളജിലെ ന്യായവില മരുന്ന്് സ്‌റ്റോറില്‍ നിന്നാണ് മരുന്ന് മാറി നല്‍കിയത്. ഹെല്‍ത്ത് ടോണിക്കിന് പകരം ചുമയുടെ മരുന്നാണ് നല്‍കിയത്. മരുന്ന് ഏതെന്ന് അധികൃതര്‍ നോക്കിയില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ഇത് കുടിച്ചതോടെ ചൊറിച്ചില്‍ അനുഭവപ്പെടുകയും ശരീരം തടിച്ച് പൊങ്ങാനും തുടങ്ങി. ആരോഗ്യനില വഷളായ രോഗിയെ ഉടന്‍ തന്നെ വാര്‍ഡില്‍ നിന്ന് ഐസിയുവിലേക്കും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി വെന്റിലേറ്ററിലേക്കും മാറ്റുകയായിരുന്നു.മികച്ച ചികിത്സയ്ക്ക് ഡോക്ടര്‍ 3200 രൂപ കൈക്കൂലി വാങ്ങിയതായും ബന്ധുക്കള്‍ ആരോപിക്കുന്നു.
സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരുന്ന് കുടിച്ച രോഗിക്ക് ചൊറിച്ചില്‍ അനുഭവപ്പെട്ടതായി മെഡിക്കല്‍ കോളജ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ചുമ മരുന്നില്‍ അലര്‍ജിക്ക് നല്‍കുന്ന മരുന്നിന്റെ ഉള്ളടക്കവുമുണ്ട്. രോഗിക്ക് അപസ്മാരം വന്നതായും വിശദീകരണ കുറിപ്പില്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
പുകമൂടി കൊച്ചി; ഇന്നും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ