തൃശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 53 വർഷം കഠിന തടവ്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പാലക്കാട് ഒറ്റപ്പാലം സ്വദേശി സിദ്ധിക്ക് ബാകവി (43) ആണ് പ്രതി. 60,000രൂപ പിഴയും ഇയാൾക്ക് കോടതി വിധിച്ചു.
2019 ജനുവരി മുതൽ തുടർച്ചയായി പലതവണ പഴുന്നാനയിലും, പന്നിത്തടത്തെ മദ്രസയിലും വച്ച് ഇയാൾ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. കുട്ടി സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെ ഉറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപകർ കാര്യം തിരക്കിയപ്പോഴാണ് കുട്ടി വിവരങ്ങൾ തുറന്നുപറഞ്ഞത്. രാത്രി വൈകിയും അധ്യാപകൻ പീഡിപ്പിച്ചിരുന്നെന്ന് കുട്ടി വെളിപ്പെടുത്തി. മാതാപിതാക്കളെ ഇക്കാര്യം അറിയിച്ചതിന് പിന്നാലെയാണ് കുന്നംകുളം പൊലീസിൽ പരാതി നൽകിയത്.
കുന്നംകുളം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന കെ ജി സുരേഷ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. 21 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു. കേസ് നടക്കുന്നതിനിടെ രണ്ടാം സാക്ഷി കൂറ് മാറി. കേസ് അട്ടിമറിക്കുന്നതിനായി പ്രതി ഭാഗം ഹാജരാക്കിയ സാക്ഷികളെ നിരാകരിച്ചാണ് കോടതി വിധി ന്യായം പുറപ്പെടുവിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എസ് ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കാൻ അഡ്വ. അമൃതയും ഹാജരായി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ