തൃശൂർ; കോൺഗ്രസ് എംഎൽഎ അനിൽ അക്കരയ്ക്ക് എതിരെയുള്ള മാനനഷ്ടക്കേസ് ഒരു കോടിയിൽനിന്നു 10.10 ലക്ഷം രൂപയാക്കി കുറച്ച് സിപിഎം നേതാവ് എസി മൊയ്തീൻ. അനിൽ അക്കരയുടെ കയ്യിൽ പണമില്ലെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തോടു ചോദിച്ച മാനനഷ്ട പരിഹാരം വെട്ടിക്കുറിച്ചത്. ലൈഫ് ഫ്ലാറ്റ് അഴിമതി കേസിൽ തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിന്റെ പേരിലാണ് മൊയ്തീൻ മാനനഷ്ടക്കേസ് കൊടുത്തത്.
എ.സി.മൊയ്തീൻ എംഎൽഎ കോടതിയിൽ അപേക്ഷ തിരുത്തി സമർപ്പിച്ചു. ‘പറയത്തക്ക സ്വത്തുവഹകളോ മുതലുകളോ പ്രതിക്കില്ല’ എന്ന് മൊയ്തീൻ അയച്ച നോട്ടിസിൽ പറയുന്നു. അതുകൊണ്ടുതന്നെ തുക അനിൽ അക്കരയിൽനിന്ന് ഈടാക്കാൻ ആകില്ലെന്നും നഷ്ടപരിഹാരം ഒരു കോടിക്കു പകരം 10.10 ലക്ഷം മതിയെന്നുമാണു പറയുന്നത്. എന്നാൽ അനിൽ അക്കരയുടെ സ്വത്തിനെക്കുറിച്ച് എവിടെ നിന്നാണ് വിവരം ലഭിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ച അനിൽ അക്കര തന്റെ സ്വത്തു വിവരങ്ങൾ പ്രസിദ്ധീകരിച്ചതാണ്. എന്നാൽ ഇതേക്കുറിച്ച് നോട്ടീസിൽ പറഞ്ഞിട്ടില്ല.
മന്ത്രിയായിരുന്ന മൊയ്തീനും അഴിമതിയിൽ പങ്കുണ്ടെന്നു അനിൽ അക്കര ആരോപിച്ചിരുന്നു. ഇതു പ്രസിദ്ധീകരിച്ചതിനു 3 പത്ര പ്രതിനിധികൾക്ക് എതിരെയും മൊയ്തീൻ നോട്ടിസ് അയച്ചിരുന്നു. സിബിഐക്കും വിജിലൻസിനും നൽകിയ പരാതിയിലും മൊയ്തീന് എതിരെയാണ് അനിൽ അക്കര പ്രധാനമായും ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഒരു കോടി രൂപയ്ക്കുള്ള മാനനഷ്ടക്കേസിൽ 8.18 ലക്ഷം രൂപ കോർട്ട് ഫീയും ലീഗൽ ബെനഫിറ്റ് ഫണ്ടായി ഒരു ലക്ഷവും കോടതിയിൽ കെട്ടിവയ്ക്കണം. പത്ത് ലക്ഷം ആകുമ്പോൾ ഒരു ലക്ഷം രൂപ കെട്ടിവെച്ചാൽ മതിയാകും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ