റബര്‍ കര്‍ഷകരെ ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചത് ഇടതുപക്ഷം; 1,050 കോടിയുടെ പദ്ധതി, കേരളത്തെ റബര്‍ ഹബ്ബാക്കി മാറ്റുമെന്ന് പി രാജീവ്

റബര്‍ വ്യവസായത്തെയും കര്‍ഷകരെയും സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചതെന്ന് വ്യവസായ മന്ത്രി പി രാജീവ്
എറണാകുളം കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന പി രാജീവ്
എറണാകുളം കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന പി രാജീവ്

തിരുവനന്തപുരം: കോണ്‍ഗ്രസ്, ബിജെപി കേന്ദ്രസര്‍ക്കാരുകള്‍ കൊണ്ടുവന്ന നയങ്ങള്‍ നിരവധി റബര്‍ കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടപ്പോള്‍ റബര്‍ വ്യവസായത്തെയും കര്‍ഷകരെയും സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചതെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇതിന്റെ ഭാഗമായി കേരളത്തെ റബര്‍ വ്യവസായത്തിന്റെ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 1,050 കോടി രൂപ മുതല്‍മുടക്കില്‍ ആരംഭിക്കുന്ന പദ്ധതിയാണ് കേരള റബര്‍ ലിമിറ്റഡ്. പ്രഖ്യാപിച്ച് വളരെ പെട്ടെന്നുതന്നെ കമ്പനിയുടെ നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കാനും സര്‍ക്കാരിന് സാധിച്ചു. കോട്ടയം വെള്ളൂരിലെ 164 ഏക്കറില്‍ സ്ഥാപിക്കുന്ന കമ്പനിയുടെ പൈലിങ്ങ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 40 ഏക്കറില്‍ നിര്‍മാണത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കാനുള്ള ടെന്‍ഡര്‍ നടപടികളും ഉടന്‍ കൈക്കൊള്ളുമെന്നും പി രാജീവ് പറഞ്ഞു. 

റബറിന് 300 രൂപയാക്കിയാല്‍, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാമെന്ന തലശ്ശേരി അതിരൂപത ആര്ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. 

3 വര്‍ഷത്തിനുള്ളില്‍ പദ്ധതി സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമത്തിലാണു സര്‍ക്കാര്‍. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കുന്നതിലൂടെ കേരളത്തില്‍ പ്രകൃതിദത്ത റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ക്കുള്ള സാഹചര്യമൊരുക്കാന്‍ സാധിക്കും. ഉത്പാദന രംഗത്ത് കൂടുതല്‍ സഹായം നല്‍കും. റബര്‍ മേഖലയില്‍ കര്‍ഷകര്‍ക്കു കൂടുതല്‍ നേട്ടം ലഭിക്കുന്നതിനു സൂക്ഷ്മ - ചെറുകിട - ഇടത്തരം സംരംഭങ്ങള്‍ക്കു സൗകര്യമൊരുക്കും. ഈ മേഖലയില്‍ ടയര്‍ ടെസ്റ്റിങ്, ക്വാളിറ്റി സര്‍ട്ടിഫിക്കേഷന്‍ സംവിധാനങ്ങളും നടപ്പിലാക്കും. റബര്‍ അധിഷ്ഠിത ഫോറങ്ങളെയും കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. 

കേന്ദ്രസര്‍ക്കാരില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ ലേലത്തില്‍ പങ്കെടുത്ത് ഏറ്റെടുത്ത ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ ഭൂമിയിലാണു കേരള റബര്‍ ലിമിറ്റഡ് ആരംഭിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്കു പുത്തനുണര്‍വ് നല്‍കുന്നതിനൊപ്പം ആയിരക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com