രണ്ടാമത്തെ കുങ്കിയാനയും എത്തി, കെണിയൊരുക്കി വനം വകുപ്പ്; അരികൊമ്പനെ ശനിയാഴ്ച മയക്കുവെടി വെക്കും

ശനിയാഴ്ചയോടെ അരിക്കൊമ്പനെ മയക്കുവെടി വെക്കാനാണ് വനംവകുപ്പിന്റെ തീരുമാനം
അരിക്കൊമ്പൻ/ ഫയല്‍ ചിത്രം
അരിക്കൊമ്പൻ/ ഫയല്‍ ചിത്രം

ഇടുക്കി: ഇടുക്കിയിൽ ജനവാസമേഖലയിൽ നാശം വിതക്കുന്ന അരിക്കൊമ്പനെ പിടികൂടാൻ രണ്ടാമത്തെ കുങ്കിയാനയെയും എത്തിച്ചു. സൂര്യനെന്ന് പേരുള്ള ആനയെ വയനാട്ടിൽ നിന്നാണ് എത്തിച്ചത്. ശനിയാഴ്ചയോടെ അരിക്കൊമ്പനെ മയക്കുവെടി വെക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. ഇതിന് മുന്നോടിയായി ചിന്നക്കനാൽ പഞ്ചായത്തിലെ വാർഡുകളിൽ 25 ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

301 കോളനിയിൽ വെച്ചാണ് ദൗത്യം നടപ്പാക്കുക. അതിനാൽ ഇവിടെ നിന്നും ആളുകളെ മാറ്റുന്നത് സംബന്ധിച്ച് തീരുമാനം ജില്ലാ ഭരണകൂടം ഇന്ന് തീരുമാനിക്കും. മയക്കുവെടി വെച്ച് പിടികൂടുന്ന ആനയെ കോടനാട്ടുള്ള ആനസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. ഇതിന്റെ ഭാഗമായി ശനിയാഴ്ച കോടനാട്ടേക്ക് പോകുന്ന വഴിയിൽ ഗതാഗതം നിയന്ത്രിക്കും. ദൗത്യത്തിനായി 71 പേരടങ്ങുന്ന 11 ടീമുകളെയാണ് വനം വകുപ്പ് നിയോഗിച്ചിരിക്കുന്നത്.  നേരത്തെ വിക്രം എന്ന കുങ്കിയാനയെ ഇടുക്കിയിലെത്തിച്ചിരുന്നു. 

ഒറ്റനായെ ആകർഷിക്കാൻ ഒരു ഡമ്മി റേഷൻ കട സജ്ജമാക്കിയിട്ടുണ്ട്.  ഇവിടെ കഞ്ഞി വെച്ച് ആൾതാമസമുണ്ടെന്ന സാഹചര്യം ഒരുക്കും. എന്നാൽ ഉദ്ദേശിച്ച സമയത്ത് കെണിയൊരുക്കിയ സ്ഥലത്ത് അരിക്കൊമ്പൻ എത്തിയാൽ മാത്രമേ ദൗത്യം നടപ്പാക്കാനാകൂവെന്ന് വനംവകുപ്പ് ഉന്നതതലയോഗത്തിൽ വിലയിരുത്തി.

അതുകൊണ്ടു തന്നെ അന്നുതന്നെ ദൗത്യം പൂർത്തിയാക്കാനാകുമോ എന്നതിൽ കൃത്യമായി ഉറപ്പു പറയാനാകില്ലെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. വെടിയേറ്റ ആന എങ്ങോട്ടാണ് ഓടുകയെന്നത് പറയാൻ കഴിയില്ലാത്തതിനാൽ പ്രദേശവാസികൾ പുറത്തിറങ്ങരുതെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com