'വെളുക്കെ ചിരിച്ച് ചിലര്‍ വന്നപ്പോള്‍ വീണുപോയി'; തലശേരി ബിഷപ്പിനെതിരെ മുഖ്യമന്ത്രി 

തലശേരി രൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്‌ളാനിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
എകെജി അനുസ്മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍, സ്‌ക്രീന്‍ഷോട്ട്
എകെജി അനുസ്മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍, സ്‌ക്രീന്‍ഷോട്ട്

കണ്ണൂര്‍: തലശേരി രൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്‌ളാനിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാറിന്റെ തെറ്റായ നീക്കത്തിലൂടെ ചിലരെ വീഴ്ത്താന്‍ പറ്റും. എന്നാല്‍ അത് പൊതുവായിട്ടല്ല. പൊതുവികാരവുമല്ല. കേരളത്തിന്റെ പൊതുവികാരം മതനിരപേക്ഷത സംരക്ഷിക്കപ്പെടണം എന്നതാണ്. വര്‍ഗീയതയെ ശക്തമായി എതിര്‍ക്കുക എന്നതാണ്. ഒരു വര്‍ഗീയതയോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് കേരളം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എകെജി അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

'കേരളത്തിന്റെ അന്തരീക്ഷമല്ല മറ്റു സ്ഥലങ്ങളില്‍. മതനിരപേക്ഷതയുടെ വിളനിലമാണ് കേരളം. ഒരു വര്‍ഗീയതയോടും വിട്ടുവീഴ്ചയില്ല. അതാണോ മറ്റു സ്ഥലങ്ങളില്‍ നടക്കുന്നത്. നിര്‍ഭാഗ്യവശാല്‍ മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ചില പ്രധാനികളെ ഇപ്പോള്‍ നല്ലതുപോലെ പ്രീണിപ്പിക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പല വഴിക്കാണ് ശ്രമം. പ്രീണിപ്പിക്കലാവാം, സ്വകാര്യ ഭീഷണിയാവാം, മറ്റു തരത്തിലുള്ള പ്രലോഭനങ്ങളാവാം. തങ്ങള്‍ക്ക് വോട്ട് വേണം. നിങ്ങളുടെ വോട്ട് ഞങ്ങള്‍ക്ക് വേണം. അതിനുള്ള നീക്കം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനായി മതന്യൂനപക്ഷ വിഭാഗത്തിലെ ചില പ്രധാനികളെയെല്ലാം അവര്‍ സമീപിക്കുകയാണ്. പൊതുവെ അത് അങ്ങോട്ട് സ്വീകരിക്കപ്പെടുന്നില്ല. എല്ലാവര്‍ക്കും അറിയാമല്ലോ'- പിണറായി വിജയന്‍ പറഞ്ഞു.

'വെളുക്കെ ചിരിച്ച് ചിലയിടങ്ങളില്‍ കയറിച്ചെന്ന് നമുക്ക് തമ്മില്‍ ചെറിയ ബാന്ധവം ആയാലോ എന്ന് ചോദിച്ചാല്‍ ആര്‍ക്കെങ്കിലും പെട്ടെന്ന് സമ്മതിക്കാന്‍ പറ്റുമോ?, തെറ്റായ നീക്കത്തില്‍ ചിലരെ വീഴ്ത്താന്‍ പറ്റും.എന്നാല്‍ അത് പൊതുവായിട്ടല്ല.പൊതുവികാരവുമല്ല. കേരളത്തിന്റെ പൊതുവികാരം മതനിരപേക്ഷത സംരക്ഷിക്കപ്പെടണമെന്നാണ്.വര്‍ഗീയതയെ ശക്തമായി എതിര്‍ക്കുന്നതാണ്.' - മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. റബറിന്റെ വില മുന്നൂറ് രൂപയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുമെന്ന തലശേരി രൂപത ആര്‍ച്ച് ബിഷപ്പിന്റെ വാക്കുകള്‍ വിവാദമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com