വിവാദ സദാചാര സർക്കുലർ; 'തനിക്ക് പങ്കില്ല, വിദ്യാർഥികൾക്കും പരാതിയില്ല': എസ് എൻ കോളജ് പ്രിൻസിപ്പൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th March 2023 08:41 AM |
Last Updated: 30th March 2023 08:41 AM | A+A A- |

പ്രിൻസിപ്പൽ നിഷ തറയിൽ
കൊല്ലം. കൊല്ലം എസ് എൻ കോളജിലെ വിവാദ സദാചാര സർക്കുലരിൽ തനിക്ക് പങ്കില്ലെന്ന് പ്രിൻസിപ്പൽ നിഷ തറയിൽ. വിനോദയാത്രയ്ക്ക് പോകുമ്പോൾ വിദ്യാർഥികൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ എന്ന പേരിൽ പ്രചരിച്ച ഈ നിയമാവലി സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രിൻസിപ്പാലിന്റെ വിശദീകരണം.
തന്റെ അറിവോ സമ്മതമോയില്ലാതെയാണ് ഇത്തരത്തിലൊരു സർക്കുലർ ഇറങ്ങിയത്. താൻ ഒരു സർക്കുലർ ഇറക്കുമ്പോൾ അത് തന്റെ ലെറ്റർ പാഡിലായിരിക്കും. അതിൽ തന്റെ ഒപ്പും സീലും ഉണ്ടാകും. ഇങ്ങനെയൊന്നും കാണാത്ത ഒരു സർക്കലുറാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇവിടെ നിന്ന് കുട്ടികൾ വിനോദയാത്രയ്ക്കു പോയിട്ടുണ്ട് എന്നതു ശരിയാണ്. വിനോദയാത്രയ്‌ക്ക് പോയ തിരിച്ച് വന്ന ലാസ്റ്റ് ബാച്ചും തിരിച്ചെത്തി. അവരും ഇതുവരെ യാതൊരുവിധ പരാതിയും പറഞ്ഞിട്ടില്ല. കുട്ടികളോ അവരുടെ മാതാപിതാക്കളോ യാതൊരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
ആൺകുട്ടികളും പെൺകുട്ടികളും അടുത്ത് ഇരിക്കരുത്, ഫോട്ടോ എടുക്കരുത്, വിനോദ യാത്രാ വാഹനത്തിൽ പെൺകുട്ടികൾക്കായി മുൻവശത്ത് സീറ്റ് സംവരണം, ഒരു കാരണവശാലും ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കരുത്, വസ്ത്രധാരണത്തിൽ ശ്രദ്ധ പുലർത്തണം, പെൺകുട്ടികൾ ഒറ്റയ്ക്ക് സഞ്ചരിക്കരുത്, നിശ്ചിത സമയം കഴിഞ്ഞാൽ പെൺകുട്ടികളുടെ മുറികൾ പുറത്തുനിന്നും പൂട്ടും തുടങ്ങി 11 നിർദേശങ്ങളാണ് വിവാദ സർക്കുലറിൽ ഉള്ളത്. ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്നും സർക്കുലറിൽ പറഞ്ഞിരുന്നു.
അതിനിടെ, വിവാദ സർക്കുലറിനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്തെത്തി. ‘സദാചാരം പടിക്ക് പുറത്ത്’ എന്നെഴുതിയ ബാനറും എസ്എഫ്ഐയുടെ പേരിൽ കോളജ് കവാടത്തിൽ സ്ഥാപിച്ചു. ആരാണ് ഇങ്ങനെയൊരു കത്ത് പുറത്തിറക്കിയതെന്ന് അന്വേഷിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഇടുക്കിയിലെ 10 പഞ്ചായത്തുകളില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍; മൂന്നു പഞ്ചായത്തുകളെ ഒഴിവാക്കി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ