പിന്തുണ രാഹുലിനല്ല, എതിര്‍ത്തത് അയോഗ്യനാക്കിയ ജനാധിപത്യവിരുദ്ധ നിലപാടിനെ; വയനാട്ടില്‍ കോണ്‍ഗ്രസിനെതിരെ ഉറപ്പായും മത്സരിക്കും: എം വി ഗോവിന്ദന്‍

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉറപ്പായും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് എതിരെ മത്സരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍
എം വി ഗോവിന്ദൻ മാധ്യമങ്ങളോട്
എം വി ഗോവിന്ദൻ മാധ്യമങ്ങളോട്

തിരുവനന്തപുരം: വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉറപ്പായും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് എതിരെ മത്സരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ജനാധിപത്യവിരുദ്ധമായ നിലപാടിനെയാണ് എതിര്‍ക്കുന്നത്. അല്ലാതെ രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുകയല്ല ചെയ്തതെന്ന് എം വി ഗോവിന്ദന്‍ ആവര്‍ത്തിച്ചു.

'ജനാധിപത്യ വിരുദ്ധമായ നിലപാടിനെ എതിര്‍ക്കുമ്പോള്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി വരുമ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിക്കുകയും ചെയ്യും. അതില്‍ പാര്‍ട്ടി ഒരു വിട്ടുവീഴ്ചയും നടത്തില്ല. ഫാസിസ്റ്റ് വിരുദ്ധ നിലപാടിന്റെ ഏറ്റവും വലിയ ചാമ്പ്യന്‍ ഞങ്ങളാണ്. പിന്നെ എന്തിനാണ് മറ്റുള്ളവര്‍ക്ക് പിന്തുണ നല്‍കുന്നത്. ഞങ്ങളാണ് ഇത് ഏറ്റവും ശക്തിയായി ഉയര്‍ത്തുന്നത്. ആര്‍എസ് എസ് വിരുദ്ധ പ്രചാരണം ശക്തമാക്കണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ കോണ്‍ഗ്രസിന് സിപിഎമ്മിനെ പിന്തുണയ്ക്കാവുന്നതാണ്. രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് ബിജെപി സര്‍ക്കാര്‍ അയോഗ്യനായി പ്രഖ്യാപിക്കുന്നു. ആ പ്രഖ്യാപനത്തെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുകയാണ്. അത് തന്നെയാണ് ഇപ്പോഴും പറയുന്നത്. എന്നാല്‍ അതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പിന്റെ ഭാഗമായി പിന്തുണ പ്രഖ്യാപിക്കുമെന്ന് ഒരു തെറ്റിദ്ധാരണയും ഉണ്ടാവേണ്ടതില്ലെന്നും അന്ന് പറഞ്ഞിരുന്നു. അത് തന്നെയാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നത്'- എം വി ഗോവിന്ദന്റെ വാക്കുകള്‍.

ഭീഷണിക്ക് വിധേയമാകുന്നവരാണെങ്കില്‍ അവരെ ജഡ്ജിമാര്‍ എന്ന് പറയുന്നതില്‍ കാര്യമുണ്ടോ എന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു. ഭീഷണിക്ക് വിധേയമായാണ് ലോകായുക്ത വിധി എന്ന പ്രതിപക്ഷ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍.

'ഭീഷണിക്ക് വിധേയമാകുന്നവരാണെങ്കില്‍ അവരെ ജഡ്ജിമാര്‍ എന്ന് പറയുന്നതില്‍ കാര്യമുണ്ടോ?, ആരെങ്കിലും ഭീഷണിപ്പെടുത്തിയാല്‍, ഭീഷണിക്ക് വിധേയമാകുന്നവരാണെങ്കില്‍ അവര്‍ എന്ത് ജഡ്ജിയാണ്?   അവര്‍ക്ക് അനുകൂലമാകുന്നതും അനുകൂലമാകാത്തതുമായ ഡീല്‍ സംബന്ധിച്ചാണ് കോണ്‍ഗ്രസ് പറയുന്നത്. ഞങ്ങള്‍ക്ക് ഇതുസംബന്ധിച്ച് ഒന്നുമില്ല. കൃത്യമായ നിലപാട് സ്വീകരിച്ചാണ് മുന്നോട്ടുപോകുന്നത്. അനാവശ്യമായ ചര്‍ച്ചകള്‍ ആവശ്യമില്ല' - എം വി ഗോവിന്ദന്റെ വാക്കുകള്‍.

കേന്ദ്ര ഏജന്‍സികള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരേയും നേതാക്കള്‍ക്കെതിരേയും എടുക്കുന്ന സമീപനങ്ങളെ വാനോളം പുകഴ്ത്താനാണ് കോണ്‍ഗ്രസ് തയ്യാറായിട്ടുള്ളതെന്ന് എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.പ്രതിപക്ഷ രാഷ്ട്രീയത്തിനെതിരായ അസഹിഷ്ണുതയാണ് ബിജെപി സര്‍ക്കാരും സര്‍ക്കാരിന് കീഴിലുള്ള ഭരണഘടനാ സ്ഥാപനങ്ങളും എപ്പോഴും എടുത്തുകൊണ്ടിരിക്കുന്നതെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര ഏജന്‍സികള്‍ കോണ്‍ഗ്രസിനെതിരായി നടത്തുന്ന കടന്നാക്രമണത്തെ മാത്രമെ ചെറുക്കേണ്ടതുള്ളു എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്.  കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ ഒന്നാമത്തെ ശത്രുവായി കണ്ടാണ് കോണ്‍ഗ്രസ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രിയുടെ മകളെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യാന്‍ തയ്യാറായപ്പോഴും കോണ്‍ഗ്രസ് അതിനെ എതിര്‍ത്തില്ല. ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ അറസ്റ്റില്‍ കോണ്‍ഗ്രസിന് പ്രശ്നമില്ല. ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല എന്നാണ് ഇതെല്ലാം കാണിക്കുന്നത്.

ജനാധിപത്യവിരുദ്ധമായ രീതിയിലാണ് കേരള നിയമസഭയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത്. എന്നാല്‍ അതിനനൂകൂലമായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. കമ്യൂണിസ്റ്റ് വിരുദ്ധത പ്രകടിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു . 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com