'ചില്ലിക്കാശ് പോലും നഷ്ടപരിഹാരമായി നല്‍കില്ല, മാപ്പും പറയില്ല'; എം വി ഗോവിന്ദന് സ്വപ്‌നയുടെ മറുപടി 

സ്വപ്‌നയുടെ അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജ് തയ്യാറാക്കിയ മറുപടിക്കത്ത് സ്വപ്‌ന സുരേഷ് ഫെയ്‌സബുക്കില്‍ പങ്കുവെച്ചു
സ്വപ്‌ന സുരേഷ്/ ഫയൽ
സ്വപ്‌ന സുരേഷ്/ ഫയൽ

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ വക്കീല്‍ നോട്ടീസ് അയച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മറുപടിയുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. നഷ്ടപരിഹാരമായി ചില്ലിക്കാശ് പോലും നല്‍കില്ലെന്നും മാപ്പു പറയില്ലെന്നും സ്വപ്നയുടെ മറുപടിക്കത്തില്‍ പറയുന്നു. സ്വപ്‌നയുടെ അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജ് തയ്യാറാക്കിയ മറുപടിക്കത്ത് സ്വപ്‌ന സുരേഷ് ഫെയ്‌സബുക്കില്‍ പങ്കുവെച്ചു. 

മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് എം വി ഗോവിന്ദന്‍ സ്വീകരിച്ച എല്ലാ നിയമനടപടികളെയും സ്വാഗതം ചെയ്യുന്നു. ഒരു കോടി രൂപയുടെ പത്ത് ശതമാനം കോടതി ഫീസ് ആയി അടച്ച് കേസ് ഫയല്‍ ചെയ്യുന്നതിനായി കാത്തിരിക്കുകയാണെന്നും കത്തില്‍ പറയുന്നു.' ഫെയ്‌സ്ബുക് ലൈവില്‍ എല്ലാ വിവരങ്ങളും വളരെ വ്യക്തമായി മലയാളത്തില്‍തന്നെ പറയുന്നുണ്ട്. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കാതെയാണ് നോട്ടീസ് അയച്ചത്. പറഞ്ഞ കാര്യങ്ങള്‍ വീണ്ടും കേള്‍ക്കാന്‍ അഭ്യര്‍ഥിക്കുന്നു. വിജയ് പിള്ള പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് വെളിപ്പെടുത്തിയത്. എം വി ഗോവിന്ദനാണ് വിജയ് പിള്ളയെ അയച്ചതെന്ന് ഒരിടത്തും പറയുന്നില്ല.'- കത്തില്‍ പറയുന്നു.

'വാഗ്ദാനങ്ങള്‍ നിരസിച്ചാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഗോവിന്ദന്‍ പറഞ്ഞുവെന്ന് വിജയ് പിള്ള പറഞ്ഞതായാണ് അറിയിച്ചത്. എന്താണ് പറഞ്ഞതെന്ന് വ്യക്തമായി മനസ്സിലാക്കാതെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എം വി ഗോവിന്ദന്റെ ദൂതനായാണ് വിജയ് പിള്ള വന്നതെന്ന് എവിടെയും പറയുന്നില്ല.വിജയ് പിള്ളയുമായി ഗോവിന്ദനോ കുടുംബത്തിനോ ബന്ധമുണ്ടെന്നും പറഞ്ഞിട്ടില്ല. കാര്യങ്ങള്‍ മനസിലാക്കാതെ ഇത്തരത്തില്‍ ആര്‍ക്കും നോട്ടീസ് അയക്കരുത്. നോട്ടീസ് അയക്കുന്നതിന് മുന്‍പ് നടന്ന സംഭവം മനസിലാക്കാന്‍ നിയമസഹായം തേടാന്‍ ഉപദേശിക്കുന്നു ' - കത്തില്‍ സ്വപ്‌ന പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com