ബാര്‍ കോഴക്കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ജൂലൈയിലേക്ക് മാറ്റി 

ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ജൂലൈയില്‍ പരിഗണിക്കും
സുപ്രീം കോടതി/ ഫയല്‍ ചിത്രം
സുപ്രീം കോടതി/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ജൂലൈയില്‍ പരിഗണിക്കും. ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി  നാഗരത്ന എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത് ജൂലൈ മൂന്നാം വാരത്തിലേക്ക് മാറ്റിയത്.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പി എല്‍ ജേക്കബാണ് ഹര്‍ജി നല്‍കിയത്. 

 പി എല്‍ ജേക്കബിന് വേണ്ടി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആണ് തിങ്കളാഴ്ച സുപ്രീം കോടതിയില്‍ ഹാജരായത്. കേസിലെ എതിര്‍കക്ഷിയായ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി കെ ശശിയുമാണ് ഹാജര്‍ ആയത്. പ്രശാന്ത് ഭൂഷന്റെ വാദത്തിന് മറുപടി നല്‍കാന്‍ ജയ്ദീപ് ഗുപ്ത തുടങ്ങിയെങ്കിലും കേസ് ജൂലൈയിലേക്ക് മാറ്റുന്നുവെന്ന് കോടതി അറിയിച്ചു. ഹര്‍ജിയുമായി ബന്ധപ്പെട്ട് താന്‍ ഒരു നിലപാടും പറയുന്നില്ലെന്നും അതിനാല്‍ അഭിഭാഷകരും ഇന്ന് ഒരു വാദവും പറയരുതെന്നും ജസ്റ്റിസ് ജോസഫ് ആവശ്യപ്പെട്ടു.

സിബിഐയ്ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിക്രംജിത്ത് ബാനര്‍ജിയാണ് തിങ്കളാഴ്ച സുപ്രീം കോടതിയില്‍ ഹാജരായത്. കോടതി ആവശ്യപ്പെട്ടാല്‍ അന്വേഷണം ഏറ്റെടുക്കാം എന്ന നിലപാട് അറിയിക്കാന്‍ ആയിരുന്നു അദ്ദേഹത്തിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ചിരുന്ന നിര്‍ദേശം. എന്നാല്‍ കോടതിയില്‍ വാദം കേള്‍ക്കല്‍ നടക്കാത്തതിനാല്‍ അദ്ദേഹത്തിന് നിലപാട് അറിയിക്കാന്‍ സാധിച്ചില്ല. രമേശ് ചെന്നിത്തലയ്ക്കും കെ ബാബുവിനും വേണ്ടി അഭിഭാഷകന്‍ എം ആര്‍ രമേശ് ബാബുവാണ് ഹാജരായത്. ബാര്‍ കോഴയില്‍ മുന്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, വി എസ് ശിവകുമാര്‍, കെ ബാബു, അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ മകന്‍ ജോസ് കെ മാണി എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

അതേസമയം സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ അന്വേഷിക്കാമെന്ന് സിബിഐ സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്. അന്ന് ധനമന്ത്രിയായിരുന്ന കെ എം മാണിക്കെതിരായ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയന്‍  ഇടപെട്ട് തടഞ്ഞെന്ന ആരോപണം ഉണ്ടെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ സിബിഐ വ്യക്തമാക്കി.2014-ല്‍ ധനകാര്യ മന്ത്രി ആയിരുന്ന കെ എം മാണിക്ക് ഒരു കോടി രൂപ കൈക്കൂലി നല്‍കിയതായി കേരള ബാര്‍ ഹോട്ടല്‍ ഓണേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശ് ആരോപിച്ചിരുന്നു. 

അടഞ്ഞു കിടന്ന 418 ബാറുകള്‍ തുറക്കുന്നതിനാണ് ഈ തുക കൈപ്പറ്റിയത്. അഞ്ച് കോടി രൂപ ആയിരുന്നു കെ എം മാണി ആവശ്യപ്പെട്ടിരുന്നത് എന്നാണ് ബിജു രമേശ് വെളിപ്പെടുത്തിയത്. എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബു, ബാര്‍ ലൈസന്‍സുകള്‍ പുതുക്കുന്നതിനും ലൈസന്‍സ് തുക കുറയ്ക്കുന്നതിനുമായി ഒരു കോടി രൂപ കൈപ്പറ്റി. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപയും മന്ത്രി വി എസ്   ശിവകുമാറിന് ഇരുപത്തി അഞ്ച് ലക്ഷം രൂപയും കൈമാറിയതായും 2020-ല്‍ ബിജു രമേശ് വെളിപ്പെടുത്തിയതായും സിബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com