തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തില്‍ വിശദീകരണവുമായി പ്രസാഡിയോ കമ്പനി. കമ്പനിക്കെതിരായ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണ്. ലൈറ്റ് മാസ്റ്റര്‍ ചെയര്‍മാന്‍ ജയിംസ് പാലമുറ്റം ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണ്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് നിയമനടപടിസ്വീകരിക്കുമെന്നും പ്രസാഡിയോ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ലൈറ്റ് മാസ്റ്റര്‍- പ്രസാഡിയോ ചര്‍ച്ചകള്‍ സുതാര്യമായിരുന്നു. ഓട്ടോമേറ്റഡ് വെഹിക്കിള്‍ ടെസ്റ്റിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രസാഡിയോ, വെഹിക്കിള്‍ ടെസ്റ്റിങ് എക്യുപ്‌മെന്റ് നിര്‍മ്മാണത്തിലെ ലോകോത്തര കമ്പനിയായ ജര്‍മ്മനിയിലെ സാക്‌സണിന്റെ രാജ്യത്തെ ഏക വിതരണക്കാരാണ്.
സേഫ് കേരള പ്രോജക്ടില്‍ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെട്ട ജോലികള്‍ മാത്രമാണ് പ്രസാഡിയോ ചെയ്തത്. പ്രസ്തുത ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റെടുത്ത എല്ലാ പദ്ധതികളും മികച്ച രീതിയില്‍ നടപ്പാക്കുന്ന പ്രസാഡിയോക്കെതിരെ വിവിധ കോണുകളില്‍ നിന്ന് ഗൂഢലക്ഷ്യത്തോടെ അനാവശ്യ പ്രചാരണങ്ങള്‍ നടക്കുന്നു.
വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കമ്പനിയെ കളങ്കപ്പെടുത്താനും കമ്പനിയുടെ വളര്‍ച്ച തകര്‍ക്കാനുമുല്‌ള ശ്രമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുമെന്നും വാര്‍ക്കാക്കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നു. ആദ്യമായിട്ടാണ് പ്രസാഡിയോ കമ്പനി ഒരു വാര്‍ത്താക്കുറിപ്പ് ഇറക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ