'ആരോ എഴുതി കൊടുത്തതാണ് വായിച്ചത്; എനിക്കറിയാവുന്ന എംവി ഗോവിന്ദന്‍ ഇങ്ങനെ പറയില്ല'

നാട്ടുകാരെ പിഴിഞ്ഞ് ഉണ്ടാക്കുന്ന പണം കടലാസ് കമ്പനികളിലേക്ക് ആണ് പോകുന്നത്. ഇതിനെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നത്.
എംവി ഗോവിന്ദന്‍ / ഫയല്‍
എംവി ഗോവിന്ദന്‍ / ഫയല്‍

തിരുവനന്തപുരം: റോഡ് ക്യാമറ അഴിമതിയില്‍ എംവി ഗോവിന്ദനെതിരെ രമേശ് ചെന്നിത്തല. ആരോ എഴുതി കൊടുത്തത് വായിക്കുകയാണ് എം വി ഗോവിന്ദന്‍ ചെയ്തത്. പദ്ധതിയില്‍ സര്‍ക്കാര്‍ കാശ് നഷ്ടമായിട്ടില്ലെന്ന വാദം ശരിയാകാം. പക്ഷേ നാട്ടുകാരെ പിഴിഞ്ഞ് ഉണ്ടാക്കുന്ന പണം കടലാസ് കമ്പനികളിലേക്ക് ആണ് പോകുന്നത്. ഇതിനെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നത്. തനിക്ക് അറിയാവുന്ന എംവി ഗോവിന്ദന്‍ ഇങ്ങനെ പറയില്ലന്നും ചെന്നിത്തല പറഞ്ഞു

എഐ ക്യാമറ വിവാദത്തില്‍ കഴമ്പില്ലെന്നും ശുദ്ധ അസംബന്ധമാണ് പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവുംകൂടി പറയുന്നതെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞത്. 100 കോടിയുടെ അഴിമതിയെന്നാണ് വിഡി സതീശന്‍ പറയുന്നത്. 132 കോടിയെന്ന് രമേശ് ചെന്നിത്തല പറയുന്നു. ആദ്യം കോടികളുടെ കാര്യത്തില്‍ പ്രതിപക്ഷ നേതൃത്വം ഒരു തീരുമാനത്തിലെത്തണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പരിപാടിക്ക് വന്‍ ജനപിന്തുണയാണുള്ളത്. ഇത് മറച്ചുപിടിക്കാന്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. ക്യാമറ വിവാദം ഉയര്‍ത്തിക്കൊണ്ട് പ്രാവര്‍ത്തികമാകാന്‍ പോകുന്ന പദ്ധതികളെ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു.അഴിമതിയാണെന്ന് കാണിക്കാന്‍ രേഖ കയ്യിലുണ്ടെന്ന് പദ്ധതിയുടെ ഒന്നാംഭാഗം മാത്രം നോക്കിയാണ് സതീശനും ചെന്നിത്തലയും പറയുന്നത്. രണ്ടാംഭാഗം നോക്കിയിട്ടില്ല. എല്ലാം ആര്‍ക്കും ലഭ്യമാകുന്ന രേഖകളാണിത്. മാധ്യമങ്ങള്‍ ഇത് പ്രസിദ്ധീകരിച്ചാല്‍ മാത്രം പോര. വായിച്ചുനോക്കണം. തെറ്റായ പ്രചാരവേല നടത്താന്‍ ശ്രമിക്കുകയാണ്. ആര്‍എസ്എസ് ചെയ്യുന്നതു പോലുള്ള കള്ളത്തരമാണ് ഇവരും ചെയ്യുന്നത്. 

ക്യാമറ സ്ഥാപിച്ചതിനു ശേഷം നിയമലംഘനങ്ങള്‍ കുറഞ്ഞു. ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യുന്ന വിഡിയോകള്‍ ശേഖരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നില്ല. കെല്‍ട്രോണുമായാണ് സര്‍ക്കാര്‍ കരാറുണ്ടാക്കിയത്. ഉപകരാര്‍ നല്‍കാമെന്ന് ടെന്‍ഡര്‍ വ്യവസ്ഥയില്‍ തന്നെ പറയുന്നുണ്ട്. 232 കോടിയുടേതാണ് ഭരണാനുമതി. ക്യാമറകള്‍ സ്ഥാപിക്കാന്‍ 142 കോടി രൂപയാണ്. അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനത്തിന് 56.24 കോടി രൂപയാണ്. ജിഎസ്ടി 35.76 കോടിയാണ്. ഇതില്‍ 100 കോടിയുടെ അഴിമതി എവിടെനിന്നു കിട്ടിയ കണക്കാണ്. പദ്ധതിക്കായി ഖജനാവില്‍നിന്ന് ഒരു രൂപ പോലും ഇതുവരെ ചെലവാക്കിയിട്ടില്ല. പിന്നെ എവിടെയാണ് അഴിമതിയെന്നും എംവി ഗോവിന്ദന്‍ ചോദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com