വാക്കുപാലിച്ച് ജഗ്‌ദീപ് ധൻകർ; രത്ന ടീച്ചറെ കാണാൻ ഉപരാഷ്ട്രപതി ഇന്ന് പാനൂരിലെത്തും 

രാജസ്ഥാനിലെ ചിറ്റോർഗ്ര സൈനിക് സ്കൂളിൽ പഠിപ്പിച്ച രത്ന നായരെ കാണാനാണ് ഉപരാഷ്ട്രപതി എത്തുന്നത്
ജഗ്‌ദീപ് ധൻകർ, രത്ന നായർ
ജഗ്‌ദീപ് ധൻകർ, രത്ന നായർ

കണ്ണൂർ: പ്രിയപ്പെട്ട അധ്യാപികയെ സന്ദർശിക്കാൻ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ഇന്ന് കണ്ണൂരിലെത്തും. രാജസ്ഥാനിലെ ചിറ്റോർഗ്ര സൈനിക് സ്കൂളിൽ പഠിപ്പിച്ച രത്ന നായരെ കാണാനാണ് ഉപരാഷ്ട്രപതി എത്തുന്നത്. പാനൂർ ചമ്പാട് കാർഗിൽ ബസ്‌സ്റ്റോപ്പിന് സമീപത്തെ ‘ആനന്ദം’ വീട്ടിലെത്തി അദ്ദേഹം അധ്യാപികയ്ക്കൊപ്പം സമയം ചിലവിടും.

രാജസ്ഥാനിലെ ചിറ്റോർഗ്ര സൈനിക് സ്കൂളിൽ ഗണിതാധ്യാപികയായിരിക്കുമ്പോഴാണ് ജഗദീപ് ധൻകറെ രത്ന നായർ പഠിപ്പിച്ചത്.  18 വർഷത്തോളം രാജസ്ഥാനിലെ സൈനിക സ്കൂളിൽ അധ്യാപികയായിരുന്നു രത്ന ടീച്ചർ. കണ്ണൂർ ചെണ്ടയാട് നവോദയാ സ്കൂളിലെ പ്രിൻസിപ്പലായാണ് വിരമിച്ചത്. ഇപ്പോൾ പാനൂരിലെ സഹോദരൻറെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ് ടീച്ചർ. 

ജഗ്‌ദീപ് ധൻകർ പശ്ചിമ ബംഗാളിൽ ഗവർണറായപ്പോൾ രത്ന ടീച്ചറെ വിളിച്ച് അനുഗ്രഹം തേടിയിരുന്നു. ഉപരാഷ്ട്രപതിയായി ചുമതലയേറ്റെടുക്കുന്ന ചടങ്ങിലേക്കും ടീച്ചർക്ക് ക്ഷണമുണ്ടായിരുന്നു, പക്ഷെ അനാരോ​ഗ്യം കാരണം പോകാൻ കഴിഞ്ഞില്ല. ഇതിനിടയിലാണ് ടീച്ചറെ കാണാൻ കണ്ണൂരിലെത്തുമെന്ന കാര്യം ഉപരാഷ്ട്രപതി അറിയിച്ചത്.
‌‌
ഇന്ന് ഉച്ചയ്ക്ക് 1.05-ന് വ്യോമസേനാ വിമാനത്തിലാണ് ജഗ്‌ദീപ് ധൻകർ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുക. തുടർന്ന് പാനൂർ ചമ്പാട്ടെ രത്നാ നായരെ കാണാൻ റോഡ് മാർഗം അവരുടെ വീട്ടിലേക്ക് പോകും. സന്ദർശനത്തിനുശേഷം 2.25-ന് മട്ടന്നൂരിലേക്ക് മടങ്ങും. വിമാനത്താവളത്തിൽനിന്ന് ഹെലികോപ്റ്ററിൽ ഏഴിമല നാവിക അക്കാദമിയിലേക്ക് പോകുന്ന ഉപരാഷ്ട്രപതി വൈകീട്ട് കണ്ണൂർ വിമാനത്താവളം വഴി ഡൽഹിയിലേക്ക് മടങ്ങും.

1300-ഓളം പൊലീസുകാരെയാണ് ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങൾക്കായി വിന്ന്യസിച്ചത്. വിമാനത്താവളം, മട്ടന്നൂർ, കൂത്തുപറമ്പ്, പാനൂർ, കതിരൂർ, പിണറായി, മമ്പറം ഭാഗങ്ങളിൽ ഇന്ന് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉപരാഷ്ട്രപതി കടന്നുപോകുന്ന റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com