ദുരിതാശ്വാസ നിധി ദുരുപയോഗം; ലോകായുക്ത ഉത്തരവില്‍ ഇടപെടാതെ ഹൈക്കോടതി, ഹര്‍ജി മാറ്റി

ചീഫ് ജസ്റ്റിസ് എസ്‌വി ഭട്ടിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ജൂണ്‍ ഏഴിലേക്കു മാറ്റി. ജൂണ്‍ ആറിനാണ് ലോകായുക്ത ഫുള്‍ ബെഞ്ച് കേസ് പരിഗണിക്കുന്നത്
പിണറായി വിജയന്‍, ഹൈക്കോടതി / ഫയല്‍
പിണറായി വിജയന്‍, ഹൈക്കോടതി / ഫയല്‍

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന കേസ് ഫുള്‍ ബെഞ്ചിനു വിട്ട ലോകായുക്ത വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ അടിയന്തരമായി ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി. ലോകായുക്തയിലെ പരാതിക്കാരനായ ആര്‍എസ് ശശികുമാര്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് എസ്‌വി ഭട്ടിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ജൂണ്‍ ഏഴിലേക്കു മാറ്റി. ജൂണ്‍ ആറിനാണ് ലോകായുക്ത ഫുള്‍ ബെഞ്ച് കേസ് പരിഗണിക്കുന്നത്. 

ഫുള്‍ ബെഞ്ചിനു വിട്ട വിധിക്കെതിരെ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജിയും തള്ളിയ സാഹചര്യത്തിലാണ് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ എത്തിയത്. അടിസ്ഥാനമില്ലാത്തതും ദുര്‍ബലവുമായ വാദമാണ് ഹര്‍ജിക്കാരന്‍ ഉയര്‍ത്തിയതെന്നു ചൂണ്ടിക്കാട്ടിയാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ രണ്ടംഗ ബെഞ്ച് ഹര്‍ജി തള്ളിയത്. 

ദുരിതാശ്വാസ നിധി ദുരുപയോഗം സംബന്ധിച്ച ഹര്‍ജി പരിഗണിക്കണോ എന്ന കാര്യത്തില്‍ ലോകായുക്ത ഫുള്‍ ബെഞ്ച് നേരത്തെ തീരുമാനമെടുത്തതാണെന്നും ഈ കാര്യം അവഗണിച്ചാണ് ഹര്‍ജി നിലനില്‍ക്കുന്നതാണോ എന്ന് പരിശോധിക്കാന്‍ വീണ്ടും ഫുള്‍ബെഞ്ചിനു വിട്ടുകൊണ്ടുള്ള വിധി വന്നത് എന്നുമാണ് ആര്‍എസ് ശശികുമാര്‍ വാദിച്ചത്.
എന്നാല്‍ ഇത് രണ്ടംഗ ബെഞ്ച് പരിഗണിച്ചില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം അനുവദിച്ചതും മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് എട്ടര ലക്ഷം അനുവദിച്ചതും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം നല്‍കിയതും അഴിമതിയും സ്വജനപക്ഷപാതവുമാണെന്നാണ് കേസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com